
പണ്ട് കാലങ്ങളിൽ ദാമ്പത്യത്തിലെ ‘വഞ്ചന’ അല്ലെങ്കിൽ ‘ചീറ്റിംഗ്’ (Cheating) എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം, പങ്കാളി അറിയാതെ മറ്റൊരാളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതോ ശാരീരിക ബന്ധം പുലർത്തുന്നതോ ഒക്കെയായിരുന്നു. എന്നാൽ സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും കിടപ്പറയിൽ വരെ സ്വാധീനം ചെലുത്തുന്ന ഈ ഡിജിറ്റൽ യുഗത്തിൽ വഞ്ചനയുടെ നിർവ്വചനങ്ങളും മാറുകയാണ്.
ഇന്ന് ദമ്പതികൾക്കിടയിൽ ഏറ്റവും വലിയ തർക്കവിഷയമായി മാറിക്കൊണ്ടിരിക്കുന്നത് ‘ഓൺലിഫാൻസ്’ പോലുള്ള പ്ലാറ്റ്‌ഫോമുകളാണ്. പങ്കാളി അറിയാതെ ഇത്തരം സൈറ്റുകളിൽ പണം മുടക്കി അഡൾട്ട് കണ്ടന്റ് കാണുന്നതും, ക്രിയേറ്റേഴ്സുമായി ചാറ്റ് ചെയ്യുന്നതും വഞ്ചനയാണോ അതോ വെറുമൊരു വിനോദമാണോ? ഈ ചോദ്യം ഇപ്പോൾ ഇന്റർനെറ്റിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്.
എന്താണ് യഥാർത്ഥ പ്രശ്നം?
സാധാരണ ഗതിയിൽ ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ലീല വീഡിയോകൾ കാണുന്നതുപോലെയല്ല ഓൺലിഫാൻസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. ഇവിടെ ഉപഭോക്താക്കൾ പണം നൽകി (Subscription) ഒരു വ്യക്തിയുടെ എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണുന്നു. ഏറ്റവും പ്രധാനം, പണം നൽകിയാൽ ആ വ്യക്തിയുമായി നേരിട്ട് ചാറ്റ് ചെയ്യാനും, പ്രത്യേക വീഡിയോകൾ ആവശ്യപ്പെടാനും (Custom requests) സാധിക്കും എന്നതാണ്. ഈ ‘ഇന്ററാക്ഷൻ’ അല്ലെങ്കിൽ ആശയവിനിമയമാണ് ഇതിനെ സാധാരണ പോണോഗ്രഫിയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
സ്ത്രീകളും പുരുഷന്മാരും രണ്ട് തട്ടിൽ
ഈ വിഷയത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചപ്പാടുകളിൽ വലിയ അന്തരമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂസ്.കോം.എയു (News.com.au) നടത്തിയ ഒരു സർവ്വേയിൽ 1,870 പേരാണ് പങ്കെടുത്തത്. ഇതിൽ 56 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത്, തങ്ങളുടെ പങ്കാളി ഓൺലിഫാൻസിൽ പണം മുടക്കി ഒരാളെ പിന്തുടരുന്നത് “തീർച്ചയായും വഞ്ചനയാണ്” (Definitely Cheating) എന്നാണ്.

എന്നാൽ പുരുഷന്മാരിൽ 38 ശതമാനം പേർ മാത്രമാണ് ഇതിനെ വഞ്ചനയായി കാണുന്നത്. ഏകദേശം 48 ശതമാനം പുരുഷന്മാർ കരുതുന്നത് അത് “സാഹചര്യത്തിനനുസരിച്ചിരിക്കും” എന്നാണ്. അതായത്, വെറുതെ വീഡിയോ കാണുകയാണെങ്കിൽ കുഴപ്പമില്ല, മറിച്ച് അവരുമായി വൈകാരിക അടുപ്പം സ്ഥാപിക്കുകയാണെങ്കിൽ മാത്രമേ അത് വഞ്ചനയാകൂ എന്ന നിലപാടാണ് ഇവർക്ക്. വെറും 9 ശതമാനം സ്ത്രീകൾ മാത്രമാണ് ഇതിനെ സ്വാഭാവികമായി കാണുന്നത്.
എന്തുകൊണ്ട് ഇത് വഞ്ചനയാകുന്നു?
“നിങ്ങൾ ഒരാൾക്ക് വേണ്ടി പണം മുടക്കുകയും, അവരുമായി സംസാരിക്കുകയും, അവരിൽ പ്രത്യേക താല്പര്യം കാണിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വഞ്ചന തന്നെയാണ്,” എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഒരു യുവതി വ്യക്തമാക്കിയത്. വെറുതെ ഒരു വീഡിയോ കാണുന്നതിനപ്പുറം, മറ്റൊരാളുമായി ഒരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമം അവിടെ നടക്കുന്നുണ്ട് എന്നതാണ് സ്ത്രീകളെ ചൊടിപ്പിക്കുന്നത്.
എന്നാൽ പല പുരുഷന്മാരും ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. “ഞാൻ ഓൺലിഫാൻസ് നോക്കുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുമായി പ്രണയത്തിലായതുകൊണ്ടല്ല, അതൊരു വിനോദം മാത്രമാണ്,” എന്നാണ് ഭൂരിഭാഗം പുരുഷന്മാരുടെയും വാദം. എന്നാൽ 5 വർഷം നീണ്ട ബന്ധത്തിനിടയിൽ തന്റെ പങ്കാളി ഇത്തരമൊരു കാര്യം ചെയ്യുന്നത് അനാദരവാണെന്ന് മറ്റൊരു വിഭാഗം പുരുഷന്മാരും സമ്മതിക്കുന്നുണ്ട്.
വിശ്വാസവഞ്ചനയുടെ കഥകൾ
ഇത് വെറുമൊരു സാങ്കേതിക തർക്കമല്ലെന്ന് തെളിയിക്കുന്നതാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള മാഡി മില്ലറുടെ അനുഭവം. രസകരമായ കാര്യം, മാഡി തന്നെ ഒരു ഓൺലിഫാൻസ് കണ്ടന്റ് ക്രിയേറ്ററാണ്. എന്നിട്ടും തന്റെ കാമുകൻ ചെയ്ത പ്രവൃത്തി അവർക്ക് പൊറുക്കാനായില്ല.
താൻ കിടന്നുറങ്ങുമ്പോൾ കാമുകൻ അടുത്തിരുന്ന് ഓൺലിഫാൻസിൽ മറ്റ് സ്ത്രീകളുടെ വീഡിയോകൾ കാണുന്നത് മാഡി കയ്യോടെ പിടികൂടി. അതിൽ മാഡിക്ക് നേരിട്ട് പരിചയമുള്ള സ്ത്രീകളുടെ അക്കൗണ്ടുകളും ഉണ്ടായിരുന്നു. “ഇതൊരു വലിയ വിശ്വാസവഞ്ചനയാണ്. എന്റെ സുഹൃത്തുക്കളോട് ന#ഗ്നചി#ത്രങ്ങൾ ചോദിക്കുന്നതിന് തുല്യമാണിത്,” മാഡി പറയുന്നു.

കാമുകന് അത്തരമൊരു കൗതുകം ഉണ്ടായിരുന്നെങ്കിൽ അത് തന്നോട് തുറന്നു പറയാമായിരുന്നുവെന്നും, ഒളിച്ചുവെച്ചതാണ് തന്നെ വേദനിപ്പിച്ചതെന്നും മാഡി വ്യക്തമാക്കുന്നു. ആ ബന്ധം അവസാനിപ്പിച്ചെങ്കിലും, അത് നൽകിയ ആഘാതം തന്നെ ബാധിച്ചുവെന്നും, പിന്നീടുള്ള ബന്ധങ്ങളിൽ സംശയരോഗം ഉണ്ടാകാൻ ഇത് കാരണമായെന്നും അവർ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ അതിരുകൾ
‘മൈക്രോ-ചീറ്റിംഗ്’ എന്നൊരു പുതിയ പദമാണ് റിലേഷൻഷിപ്പ് വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ശാരീരികമായി ബന്ധപ്പെടുന്നില്ലെങ്കിലും, പങ്കാളിയിൽ നിന്ന് വൈകാരികമായി അകലുകയും മറ്റൊരാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ ഫോട്ടോകൾക്ക് സ്ഥിരമായി ലൈക്ക് അടിക്കുന്നതും, രഹസ്യമായി ചാറ്റ് ചെയ്യുന്നതും, ഓൺലിഫാൻസ് സബ്സ്ക്രൈബ് ചെയ്യുന്നതുമെല്ലാം പലർക്കും ഇന്ന് ദാമ്പത്യത്തിലെ ‘റെഡ് ഫ്ലാഗ്’ ആണ്.
നിങ്ങളുടെ പങ്കാളിക്ക് എവിടെയാണ് ‘ലൈൻ’ വരച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. ഒരാൾക്ക് തമാശയായി തോന്നുന്നത് മറ്റൊരാൾക്ക് നെഞ്ചിലേറ്റുന്ന മുറിവാകാം. അതുകൊണ്ട് ഫോണിലെ രഹസ്യങ്ങളേക്കാൾ നല്ലത് തുറന്ന സംസാരമാണ്.











