
ഒരു മനുഷ്യായുസ്സിന്റെ നല്ലൊരു പങ്കും ഇരുമ്പഴിക്കുള്ളിൽ ചിലവഴിക്കേണ്ടി വരിക. അതും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിന്റെ പേരിൽ. ഇരുപത് വർഷങ്ങൾക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുമ്പോൾ, പുറത്ത് അയാളെ കാത്തിരിക്കാൻ ഉറ്റവരാരും അവശേഷിക്കുന്നുണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയായ വിഷ്ണു തിവാരിയുടെ ജീവിതം ഏതൊരു സിനിമയെയും വെല്ലുന്ന ദുരന്തകഥയാണ്.
ജയിലിൽ നിന്ന് മോചിതനായി പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ഒരു വ്യക്തിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അത് വിഷ്ണു തിവാരിയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ആ വീഡിയോയുടെ ആധികാരികത (News18) സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിഷ്ണു തിവാരി എന്ന മനുഷ്യൻ അനുഭവിച്ച നീതിനിഷേധത്തിന്റെ കഥ വീണ്ടും ചർച്ചയാകാൻ ഇത് കാരണമായിരിക്കുകയാണ്.
തുടക്കം ഒരു പശുവിനെച്ചൊല്ലിയുള്ള തർക്കം
2000 സെപ്റ്റംബറിലാണ് വിഷ്ണു തിവാരിയുടെ ജീവിതം മാറിമറിയുന്നത്. അന്ന് അദ്ദേഹത്തിന് വെറും 23 വയസ്സ്. അയൽവാസിയുമായി പശുവിനെ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് വലിയൊരു പകപോക്കലായി മാറിയത്. അയൽവാസി നൽകിയ പരാതിയിൽ ബലാത്സംഗക്കുറ്റവും എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തി.

തുടർന്ന് 2003-ൽ വിചാരണക്കോടതി വിഷ്ണുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആഗ്ര സെൻട്രൽ ജയിലിലായിരുന്നു ശിക്ഷ. അവിടെ തുടങ്ങിയത് രണ്ട് പതിറ്റാണ്ട് നീണ്ട നരകയാതനയായിരുന്നു.
നഷ്ടപ്പെട്ടത് ഉറ്റവരെയും ഉടയവരെയും
ഇരുപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും വിഷ്ണുവിന് പരോൾ ലഭിച്ചില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ പല തടവുകാരെയും വിട്ടയച്ചപ്പോഴും വിഷ്ണുവിന് മോചനം ലഭിച്ചില്ല. ഇതിനിടയിൽ പുറത്ത് വലിയ ദുരന്തങ്ങൾ നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും മരിച്ചു. ജയിലിലായിരുന്നതുകൊണ്ട് അവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും വിഷ്ണുവിന് അനുവാദം ലഭിച്ചില്ല.
കുടുംബത്തിന് സമൂഹത്തിൽ നിന്ന് വലിയ ഒറ്റപ്പെടൽ നേരിടേണ്ടി വന്നു. കേസ് നടത്തിപ്പും മറ്റുമായി കൈവശമുണ്ടായിരുന്ന അഞ്ചേക്കർ ഭൂമി വിൽക്കേണ്ടി വന്നു. ഒടുവിൽ 2021-ൽ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി പുറത്തുവിടുമ്പോൾ, പോയിക്കിടക്കാൻ ഒരു വീട് പോലും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. “എനിക്ക് സന്തോഷമുണ്ട്, പക്ഷേ ഇനി ഞാനെന്ത് ചെയ്യും? എന്റെ വീട് തകർന്നു, കുടുംബം ഇല്ലാതായി…” ജയിൽ മോചിതനായപ്പോൾ വിഷ്ണു പറഞ്ഞ വാക്കുകളാണിത്.
നിയമവ്യവസ്ഥയുടെ വീഴ്ച
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്. വിഷ്ണുവിന്റെ അപ്പീൽ 16 വർഷത്തോളമാണ് അലഹബാദ് ഹൈക്കോടതിയിൽ വിധി കാത്തുകിടന്നത്. രേഖകളിലെ പിഴവുകൾ കാരണം കേസ് ‘ഡിഫക്റ്റീവ്’ (Defective) വിഭാഗത്തിലായിരുന്നു. അഭിഭാഷകർ ആരും അത് തിരുത്താൻ തയ്യാറായില്ല. സാധാരണഗതിയിൽ 14 വർഷം കഴിഞ്ഞാൽ ജീവപര്യന്തം തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാറുണ്ടെങ്കിലും വിഷ്ണുവിന്റെ കാര്യത്തിൽ അതുമുണ്ടായില്ല.
ഒടുവിൽ 2019-ൽ ലീഗൽ എയ്ഡ് അഭിഭാഷകയായ ശ്വേത സിംഗ് റാണ ഈ കേസ് ഏറ്റെടുത്തതോടെയാണ് വിഷ്ണുവിന് നീതി ലഭിക്കാൻ വഴി തെളിഞ്ഞത്. കീഴ്ക്കോടതിയിലെ രേഖകൾ സമാഹരിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തന്നെ രണ്ട് വർഷമെടുത്തു. ജസ്റ്റിസ് കൗശൽ ജയേന്ദ്ര താക്കർ, ജസ്റ്റിസ് ഗൗതം ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒടുവിൽ വിഷ്ണുവിനെ നിരപരാധിയാണെന്ന് കണ്ട് വെറുതെ വിട്ടത്.
His brother spent 20 yrs in jail over a false rape case. Parents & elder brother died; he couldn’t attend funerals or marry due to stigma. Jailed at 23, freed at 43. Advocate Shweta Singh Rana proved it false.
pic.twitter.com/k1GzdDODaV— Ghar Ke Kalesh (@gharkekalesh) February 2, 2026
സമൂഹമാധ്യമങ്ങളിലെ രോഷം
ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ വിഷ്ണുവിന്റേതായാലും അല്ലെങ്കിലും, ജനങ്ങൾക്കിടയിൽ വലിയ രോഷമാണ് ഉയർത്തുന്നത്. വ്യാജ പരാതി നൽകിയ സ്ത്രീക്കെതിരെ എന്ത് നടപടിയെടുത്തു എന്നാണ് പലരും ചോദിക്കുന്നത്. “നഷ്ടപ്പെട്ട 20 വർഷങ്ങൾക്ക് ആര് പകരം നൽകും? വ്യാജ പരാതി നൽകുന്നവർക്കും ഇതേ ശിക്ഷ നൽകേണ്ടതല്ലേ?” എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
നഷ്ടപരിഹാരം നൽകി സർക്കാർ ഈ മനുഷ്യന്റെ ബാക്കി ജീവിതമെങ്കിലും സുരക്ഷിതമാക്കണം എന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന ചൊല്ല് വിഷ്ണു തിവാരിയുടെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്. ഒരു നിരപരാധിയുടെ യൗവനം മുഴുവൻ കാർന്നുതിന്ന ഈ സംഭവത്തിൽ നിയമവ്യവസ്ഥയ്ക്കും പോലീസിനും തെറ്റുപറ്റിയെന്ന് സമ്മതിക്കാതെ വയ്യ.











