
തനിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ഇൻസ്റ്റഗ്രാമിലൂടെ ആസൂത്രിതമായ സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി തെന്നിന്ത്യൻ താരം അനുപമ പരമേശ്വരൻ. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉപയോഗിച്ച് തന്നെയും സുഹൃത്തുക്കളെയും നിരന്തരം അപകീർത്തിപ്പെടുത്തിയതിന് തമിഴ്‌നാട് സ്വദേശിയായ 20 വയസ്സുകാരിക്കെതിരെ കേരള സൈബർ ക്രൈം പോലീസിൽ പരാതി നൽകിയതായി അനുപമ തന്നെയാണ് വെളിപ്പെടുത്തിയത്.
പ്രായം കണക്കിലെടുത്ത് പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും, എന്നാൽ സൈബർ ലോകത്തെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം കൂടിയാണ് താൻ ലക്ഷ്യമിടുന്നതെന്നും അനുപമ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
അനുപമയുടെ വാക്കുകൾ
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അങ്ങേയറ്റം മോശമായതും വ്യാജവുമായ കാര്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു,” അനുപമ കുറിച്ചു. “എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ ഉപദ്രവം. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായിരുന്നു അതിൽ. ഇത്തരമൊരു ആസൂത്രിത വേട്ടയാടലിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് മാനസികമായി വലിയ വിഷമമുണ്ടാക്കി. ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ ഈ പ്രൊഫൈലിൽ നിന്നുള്ള എല്ലാ പോസ്റ്റുകളിലും തന്നെയും കുടുംബത്തെയും കുറിച്ച് മോശമായ കാര്യമാണ് പ്രചാരിപ്പിക്കുന്നതായിരുന്നു. കേരള സൈബർ പോലീസിൽ പരാതിപ്പെടുകയും അവരുടെ സമയോചിതയമായ വെളിപെപ്പെടുത്തലിൽ ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള ആളെ കണ്ടെത്തിയിരിക്കുകയാണ് ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ ഇത് തമിഴ് നാട്ടിൽ നിന്നുള്ള ഒരു 20 വയസ്സുകാരി പെൺകുട്ടി ആണ് എന്നതാണ്. അവളുടെ ചെറിയ പ്രായം പരിഗണിച്ചു അവളുടെ ഐഡന്റിറ്റി ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല കാരണം അത് അവളുടെ ഭാവിക്ക് വലിയ പ്രശ്നനങ്ങളുണ്ടാക്കും എന്നുള്ളത് കൊണ്ടാണ്.
ഒരു സ്മാർട്ട്‌ഫോൺ കയ്യിലുണ്ടെന്നതോ, സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടെന്നതോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനോ ഉപദ്രവിക്കാനോ വിദ്വേഷം പ്രചരിപ്പിക്കാനോ ഉള്ള ലൈസൻസല്ലെന്ന് താരം ശക്തമായ ഭാഷയിൽ ഞാൻ ഇവിടെ പറയുകയാണ് . “ഓൺലൈനിലെ ഓരോ പ്രവർത്തനവും ഒരു അടയാളം അവശേഷിപ്പിക്കും. അതിന് തീർച്ചയായും കണക്ക് പറയേണ്ടി വരും,” . ഈ 20 കാരി ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതെന്നും അനുപമ വെളിപ്പെടുത്തുന്നു.
View this post on Instagram
മാതൃകയായി അനുപമയുടെ നിലപാട്
പല താരങ്ങളും സൈബർ ആക്രമണങ്ങളെ അവഗണിക്കുകയോ നിശബ്ദമായി സഹിക്കുകയോ ചെയ്യുമ്പോൾ, നിയമപരമായി നീങ്ങാനുള്ള അനുപമയുടെ തീരുമാനം ശ്രദ്ധേയമാവുകയാണ്. അതേസമയം, പ്രതിസ്ഥാനത്തുള്ള പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത്, അവളുടെ പേരോ മറ്റ് വിവരങ്ങളോ താൻ പുറത്തുവിടുന്നില്ലെന്നും അനുപമ വ്യക്തമാക്കി. നിയമനടപടി സ്വീകരിച്ചതിനൊപ്പം, സൈബർ ബുള്ളിയിംഗിനെക്കുറിച്ച് ഒരു ബോധവൽക്കരണം നടത്തുക എന്നതുകൂടിയാണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.
തിരക്കേറിയ തെന്നിന്ത്യൻ താരം
1996 ഫെബ്രുവരി 18ന് ഇരിങ്ങാലക്കുടയിൽ ജനിച്ച അനുപമ, 2015-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് മലയാളികളുടെ മനംകവർന്നത്. ‘മേരി’ എന്ന കഥാപാത്രം ഹിറ്റായതോടെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അനുപമ തിരക്കുള്ള താരമായി മാറി. നിലവിൽ തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് അനുപമ.
2025-ൽ നിരവധി വമ്പൻ പ്രോജക്റ്റുകളാണ് അനുപമയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ധ്രുവ് വിക്രമിനൊപ്പമുള്ള തമിഴ് ചിത്രം ‘ബിസൺ കാലമാടൻ’, ഷറഫുദ്ദീൻ നായകനാകുന്ന മലയാള ചിത്രം ‘ദി പെറ്റ് ഡിറ്റക്ടീവ്’, തെലുങ്കിലെ വനിതാ കേന്ദ്രീകൃത ബിഗ് ബഡ്ജറ്റ് ചിത്രം ‘പർദ ‘, ‘കിഷ്കിന്ധാപുരി’ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങിയ പ്രധാന സിനിമകൾ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനുപമ, മുൻപും മാനസികാരോഗ്യം, ഓൺലൈൻ പീഡനം തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. കേവലം ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങാതെ, ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും തെന്നിന്ത്യയിൽ തന്റേതായ ഇടം ഉറപ്പിക്കുകയാണ് ഈ മലയാളി താരം.










