“ആ ‘നൂൺ ഷോ’കളിൽ എന്റെ മുഖം മാത്രമേയുള്ളൂ, ശരീരം മറ്റാരുടേയോ ആണ് “; പഴയ സിനിമകളുടെ പേരിൽ വേട്ടയാടുന്നവർക്ക് മറുപടിയുമായി നടി ഉഷ തെങ്ങിൻതൊടിയിൽ

1

സോഷ്യൽ മീഡിയയുടെ ഇരുണ്ട ലോകത്ത്, വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ മിന്നിമറഞ്ഞ പല താരങ്ങളും ഇന്ന് സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. 1980-കളിലും 90-കളിലും മലയാള സിനിമയിൽ സജീവമായിരുന്ന നടി ഉഷ തെങ്ങിൻതൊടിയിലാണ് ഇത്തരമൊരു വേട്ടയാടലിന്റെ ഏറ്റവും പുതിയ ഇര. തന്റെ പഴയകാല സിനിമകളിലെ ചില ഗ്ലാമറസ് രംഗങ്ങൾ അടർത്തിയെടുത്ത് അശ്ലീല കമന്റുകളുമായി പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുകയാണ് താരം. അത്തരം രംഗങ്ങളിൽ ഭൂരിഭാഗവും താനല്ലെന്നും, തന്റെ മുഖം വെട്ടിയൊട്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുകയായിരുന്നു എന്നും ഉഷ തുറന്നടിക്കുന്നു.

‘എഡിറ്റിംഗ്’ എന്ന പഴയ ചതി

ADVERTISEMENTS
   

1980-കളുടെ അവസാനവും 90-കളുടെ തുടക്കവും മലയാള സിനിമയിൽ ‘ബി ഗ്രേഡ്’ സിനിമകളുടെയും ‘നൂൺ ഷോ’കളുടെയും സുവർണ്ണകാലം കൂടിയായിരുന്നു. മുഖ്യധാരാ സിനിമകളിൽ പോലും പ്രേക്ഷകരെ ആകർഷിക്കാൻ ചില മസാല രംഗങ്ങൾ തിരുകിക്കയറ്റുന്നത് പതിവായിരുന്നു. അക്കാലത്തെ ചതിക്കുഴികളെക്കുറിച്ചാണ് ഉഷ വെളിപ്പെടുത്തുന്നത്.

“രാത്രി രണ്ടിനും മൂന്നിനും പ്രദർശിപ്പിക്കുന്ന സിനിമകൾ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതിലൊന്നും ഞങ്ങളല്ല. ഞങ്ങളുടെ മുഖം കാണിക്കും, ബാക്കി ഭാഗങ്ങൾ വിദേശ സിനിമകളിൽ നിന്നോ മറ്റോ വെട്ടിയെടുത്ത് ചേർക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്,” ഉഷ ഒരു അഭിമുഖത്തിൽ പറഞ്ഞു. “അന്നത്തെ കാലത്ത് 1987-88 കാലഘട്ടത്തിൽ മറ്റെല്ലാ നടിനടന്മാരും എങ്ങനെയാണോ അഭിനയിച്ചത്, അതുപോലെ മാത്രമാണ് ഞങ്ങളും അഭിനയിച്ചത്. എന്നാൽ എന്റെ മുഖം ഉപയോഗിച്ച്, ബാക്കി അശ്ലീല ദൃശ്യങ്ങൾ ചേർത്താണ് പല സിനിമകളും പ്രദർശിപ്പിച്ചത്. ഇത് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു കൂട്ടം ആളുകളാണ് നമുക്ക് ചുറ്റുമുള്ളതെന്നതാണ് സത്യം,” ഉഷ കൂട്ടിച്ചേർത്തു.

സംഘടിതമായ ആക്രമണം; തലമറച്ച് ‘അമ്മ’ മീറ്റിംഗിന്

ഈ സൈബർ ആക്രമണം യാദൃശ്ചികമല്ലെന്നും, ഇതിന് പിന്നിൽ സംഘടിതമായ ഒരു ശ്രമമുണ്ടെന്നും ഉഷ സംശയിക്കുന്നു. “ഒരു പറ്റം ആളുകൾ എന്നെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ ഒരു ഇന്റർവ്യൂ വന്നാൽ ഉടൻ ‘ഒരു കോൾ പോകും’. അതോടെ ഒരേപോലെയുള്ള മോശം കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയും,” അവർ പറയുന്നു.

ഈ വേട്ടയാടൽ കാരണം പൊതുവേദികളിൽ നിന്ന് പോലും തനിക്ക് ഒളിച്ചുനിൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ഉഷ വേദനയോടെ സമ്മതിക്കുന്നു. “ഞാൻ ‘അമ്മ’ അസോസിയേഷന്റെ മീറ്റിംഗിന് അവസാനമായി പോയപ്പോൾ തല മൂടിയാണ് പോയത്. കാരണം, മീഡിയ ക്യാമറയുമായി വന്ന് ‘ഇവരെ അറിയുമോ?’ എന്ന് ചോദിക്കും. എന്നിട്ട് പണ്ടത്തെ സിനിമകളിലെ ആ ഭാഗങ്ങൾ എടുത്ത് കാണിക്കും. ഇതിൽ എന്ത് അർത്ഥമാണുള്ളത്?” അവർ ചോദിക്കുന്നു.

ജീവിതത്തിൽ ഞാൻ നിങ്ങളിൽ ഒരാൾ

സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവർക്ക് അറിയില്ലാത്ത ഒരു ജീവിതം തനിക്കുണ്ടെന്ന് ഉഷ പറയുന്നു. “എനിക്കിതിൽ ഒരു സങ്കടവുമില്ല. കാരണം, ഞാൻ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകുന്നുണ്ട്, സാധാരണക്കാരിയായി ജീവിക്കുന്നു. എന്നെ നേരിട്ട് കാണുന്ന ആളുകൾക്ക് എന്നോട് സ്നേഹം മാത്രമേയുള്ളൂ. ‘ചേച്ചീ’ എന്നോ ‘അമ്മേ’ എന്നോ ആണ് അവരെന്നെ ബഹുമാനത്തോടെ വിളിക്കുന്നത്. ആ സ്നേഹം എനിക്ക് ധാരാളമാണ്.”

ഇന്ന് ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ, അത്തരം സാങ്കേതികവിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്തും, ഫിലിം റീലുകൾ മുറിച്ചൊട്ടിച്ച് ഒരു നടിയുടെ മുഖം ദുരുപയോഗം ചെയ്തിരുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇത്. കാലം എത്ര കഴിഞ്ഞാലും ഒരു കലാകാരിയെ അവരുടെ പഴയ കഥാപാത്രങ്ങളുടെ പേരിൽ മാത്രം അളക്കുന്ന പ്രവണതയ്‌ക്കെതിരെയുള്ള ശക്തമായ ഒരു പ്രതികരണം കൂടിയാണ് ഉഷ തെങ്ങിൻതൊടിയിലിന്റെ ഈ വാക്കുകൾ.

ADVERTISEMENTS