പ്രമുഖ നടി ഇയാൾക്കെതിരെ പരാതി കൊടുത്തിരുന്നു; എന്നെയും ടോവിനോയെയും തെറ്റിക്കാനുള്ള ശ്രമം ടോവിനോയെ വിളിച്ചിരുന്നു.മാനേജർക്കതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ.

0

കൊച്ചി: തനിക്കെതിരെ മുൻ മാനേജർ വിപിൻ കുമാർ ഉന്നയിച്ച മർദ്ദന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്നതുപോലെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരാൾ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. കൊച്ചിയിലെ ഫ്ലാറ്റിലെ സിസിടിവി ക്യാമറകൾക്ക് മുന്നിലാണ് സംഭവങ്ങൾ നടന്നതെന്നും, ആ സമയത്ത് പൊതുസുഹൃത്തായ വിഷ്ണു ഉണ്ണിത്താനും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ വിപിന്റെ ഭാഗത്തുനിന്നുണ്ടായി. വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ശത്രുവിനെപ്പോലെ പെരുമാറിയത് വലിയ ഞെട്ടലും വേദനയുമുണ്ടാക്കി,” ഉണ്ണി മുകുന്ദൻ പറഞ്ഞു. ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ഈ വിഷയം വിപിനുമായി സംസാരിച്ചപ്പോൾ, വിപിൻ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷ്ണു മോഹൻ തന്നെയാണ് നേരിൽക്കണ്ട് പ്രശ്നം പരിഹരിക്കാൻ നിർദ്ദേശിച്ചത്. ഇത്രയും കാലം സുഹൃത്തായി ഒപ്പം കൂട്ടിയ ഒരാൾ എന്തിനാണ് തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയേണ്ടിയിരുന്നുവെന്നും അതിനാലാണ് വിപിനെ കാണാൻ ഫ്ലാറ്റിലെത്തിയതെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചു.

ADVERTISEMENTS
   

“വിപിനെ കാണുമ്പോൾ ഞങ്ങളുടെ പൊതുസുഹൃത്ത് വിഷ്ണു ഉണ്ണിത്താനും ഒപ്പമുണ്ടായിരുന്നു. ബേസ്മെൻറ് പാർക്കിംഗിൽ വെച്ചാണ് ഞങ്ങൾ സംസാരിച്ചത്. കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വിപിൻ വന്നത്. എന്തിനാണ് മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ വിപിന് കഴിഞ്ഞില്ല. തെറ്റ് ചെയ്തതിലുള്ള ജാള്യതയും ഭയവും അയാളുടെ മുഖത്തുണ്ടായിരുന്നു. വിഷ്ണു മോഹനോട് തെറ്റ് സമ്മതിച്ച വിപിൻ എന്റെ മുന്നിൽ യാതൊരു ഭാവഭേദവുമില്ലാതെയാണ് നിന്നത്.”

തുടർന്ന് കൂളിംഗ് ഗ്ലാസ് ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടെന്നും, എന്നാൽ തന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും വിപിൻ തയ്യാറായില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. “കണ്ണട ഞാൻ വാങ്ങി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ല. ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന, സിസിടിവി ക്യാമറകളുള്ള ഒരിടത്താണ് ഇതെല്ലാം നടന്നത്. വിഷ്ണു ഉണ്ണിത്താൻ ഇതിന് സാക്ഷിയാണ്. അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് വിപിൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അതോടെ പ്രശ്നം അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്,” ഉണ്ണി കൂട്ടിച്ചേർത്തു.

ഇനി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകളും പാസ്‌വേർഡുകളും തിരികെ നൽകണമെന്നും വിഷയത്തിൽ രേഖാമൂലം ക്ഷമാപണം നൽകണമെന്നും വിപിനോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപിൻ ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.

‘നരിവേട്ട’ സിനിമയെക്കുറിച്ച് താൻ മോശമായി സംസാരിച്ചു എന്നത് തന്നെയും ടൊവിനോ തോമസിനെയും തമ്മിൽ തെറ്റിക്കാനുള്ള കെട്ടുകഥയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ടൊവിനോയുമായി ഞാൻ സംസാരിച്ചു. അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. സിനിമയിൽ വന്ന കാലം മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ‘മാർക്കോ’ സിനിമയുടെ വിജയം ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്. ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് ഞങ്ങളുടെ സൗഹൃദം തകർക്കാനാവില്ല.”

വിപിന്റെ പേരിൽ സിനിമാ സംഘടനകളിൽ മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും ഒരു പ്രമുഖ നടി ഇയാൾക്കെതിരെ ഐസിസിയിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. ‘മാർക്കോ’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് താൻ ഇടപെട്ടാണ് അത് പരിഹരിച്ചത്. വർഷങ്ങളായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് വിപിൻ എന്നും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ ഓർമ്മിച്ചു. വിപിന്റെ പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്ക് സാമ്പത്തികമായി ഉൾപ്പെടെ പിന്തുണ നൽകിയിട്ടുണ്ടെന്നും അങ്ങനെയുള്ള ഒരാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് നിലവിൽ ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും വിപിൻ സിനിമകളുടെയും സിനിമാ സംബന്ധമായ വാർത്തകളുടെയും പിആർഒ മാത്രമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ താരങ്ങൾക്കൊപ്പവും വിപിൻ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി തന്റെ മേക്കപ്പ്മാനായ അരുൺ ആരിയൂർ മാത്രമാണ് തന്റെ പേഴ്സണൽ സ്റ്റാഫ് ആയിട്ടുള്ളതെന്നും ഇതുവരെ ഒരു സ്റ്റാഫും തന്നെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സിനിമ മാത്രം സ്വപ്നം കണ്ട് ആത്മാർത്ഥമായി ഈ രംഗത്ത് നിലനിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ വിഷയത്തിൽ വരുന്ന വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കി ഒരു നിഗമനത്തിലെത്താൻ പ്രേക്ഷകർ തയ്യാറാകണം. അഭിനേതാക്കളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ, സത്യം എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും അത് പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകും,” ഉണ്ണി മുകുന്ദൻ പറഞ്ഞുനിർത്തി.

അതേസമയം, ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്നും ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമെന്നും ആരോപിച്ച് വിപിൻ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും വിപിൻ പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.

ADVERTISEMENTS