കൊല്ലം സുധിയുടെ പുരസ്‌കാരങ്ങൾ ചാക്കിൽ കട്ടിലിനടിയിൽ – രേണു സുധിക്ക് പറയാനുള്ളത് : വിമർശനങ്ങൾക്കും വിശദീകരണങ്ങൾക്കും പിന്നിൽ

123

അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഓർമ്മകൾക്ക് മീതെ പുതിയൊരു വിവാദം കത്തുകയാണ്. സുധിക്ക് ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളും അലക്ഷ്യമായി ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചിരിക്കുന്നു എന്ന ആരോപണമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സുധിയുടെ മൂത്ത മകൻ രാഹുൽ (കിച്ചു) അടുത്തിടെ അനുജനെ സന്ദർശിക്കാൻ പോയപ്പോൾ എടുത്ത വീഡിയോയിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതോടെ, വിശദീകരണവുമായി രേണു സുധി രംഗത്തെത്തി.മോഡലിംഗും അഭിനയവുമായി സുധിയുടെ ഭാര്യ രേണു ഇപ്പോൾ സോഷ്യൽ മീഡിയായിയിലെ മിന്നും താരം ആണ്. അതുകൊണ്ടു തന്നെ അവരുടെ ഓരോ പ്രവർത്തികളും വലിയ രീതിയിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനാണ് ഇപ്പോൾ വിധേയമാകുന്നത്.

“മകൻ നശിപ്പിക്കാതിരിക്കാൻ സൂക്ഷിച്ചുവെച്ചതാണ്” – രേണു

ADVERTISEMENTS
   

ജെഎൻഎ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു തന്റെ ഭാഗം വ്യക്തമാക്കിയത്. “എന്റെ ഇളയ മകൻ ചെറിയ കുട്ടിയാണ്. അവൻ സുധി ചേട്ടന്റെ അവാർഡുകൾ എടുത്തുകളിക്കാൻ സാധ്യതയുണ്ട്. എന്റെ അവാർഡുകൾ അവൻ എടുത്തു കളിച്ചാലും ഒടിഞ്ഞുപോയാലും കുഴപ്പമില്ല. പക്ഷേ, സുധി ചേട്ടൻ ഇത്രയും നാൾ കഷ്ടപ്പെട്ട് നേടിയ അവാർഡുകൾ അവൻ അങ്ങോട്ടുമിങ്ങോട്ടും എടുത്ത് ഒടിച്ചാൽ, അത് നമുക്ക് പിന്നീട് ഒരിക്കലും തിരികെ ലഭിക്കില്ല,” രേണു പറയുന്നു.

പുരസ്‌കാരങ്ങൾ നശിക്കാതെ സൂക്ഷിക്കാനാണ് ചാക്കിൽ കെട്ടി കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ചതെന്നും രേണു വിശദീകരിച്ചു. “കുഞ്ഞ് കാണാതെ ചാക്കിൽ വെച്ച് പാത്തുവെച്ചതാണ് ഞാൻ. എന്നെ അറിയാവുന്നവർക്ക് ഞാൻ ചെയ്തത് മനസ്സിലാകും. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സാഹചര്യമോ സൗകര്യമോ ഇല്ല . സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എന്റേത് ഞാൻ വാങ്ങിക്കൊണ്ടുവന്നപ്പോൾ മേശപ്പുറത്തോട്ട് വെച്ചതാണ്. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് നശിപ്പിച്ചു കളയാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അവന്റേത് അങ്ങനെയൊരു പ്രായമാണ്,” രേണു പറയുന്നു .

മക്കളുടെ കുസൃതികളെക്കുറിച്ചും രേണു പങ്കുവെച്ചു. “ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കം എടുത്ത് കളയും. ഒരു ദിവസം ഞാൻ നോക്കുമ്പോൾ സുധി ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വെച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. ചെറിയ പ്രായമല്ലേ, അഞ്ച് വയസ്സായതേയുള്ളൂ അവന്,” രേണു പറഞ്ഞു.

ഓർമ്മകൾക്ക് കോട്ടം തട്ടിയിട്ടില്ല: രേണുവിന്റെ പ്രതികരണം

“സുധിച്ചേട്ടനെ ഞാൻ കളഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് അവാർഡ് കളയുന്നത്?” എന്ന് രേണു ചോദിക്കുന്നു. “വീട്ടിൽ ഇനി ഇതെല്ലാം സൂക്ഷിച്ചു വെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം, എന്നിട്ട് ഇതെല്ലാം അതിൽ എടുത്തു വെക്കണം. എന്നെ നെഗറ്റീവ് പറയാൻ കാത്തിരിക്കുന്ന ആളുകൾ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്.”

അപകടം നടന്ന സമയത്ത് സുധി ധരിച്ചിരുന്ന ഷർട്ടിലെ രക്തക്കറ പോലും മായ്ക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും, ഒന്നും ഉപേക്ഷിച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. അവസാനമായി ലഭിച്ച അവാർഡ് പോലും പൊടിഞ്ഞ അവസ്ഥയിലായിരുന്നെന്നും അവർ പറയുന്നു. സുധിയുടെ ഓർമ്മകളുമായി ബന്ധപ്പെട്ട ഒരു പെർഫ്യൂം കുപ്പി മാറ്റിവെച്ചതിനെക്കുറിച്ചും രേണു സംസാരിച്ചു. “കുപ്പിയാണ്, അവൻ എടുത്ത് പൊട്ടിച്ചാൽ അതും നഷ്ടമാകില്ലേ?” എന്നായിരുന്നു അവരുടെ ചോദ്യം.

വിമർശനങ്ങൾ തുടരുന്നു

സുധിയുടെ പേരിൽ സന്നദ്ധ സംഘടനകൾ നിർമ്മിച്ച് നൽകിയ വീട്ടിൽ, അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾക്ക് ഒരു വിലയും നൽകാതെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം. കൊല്ലം സുധിയുടെ അനശ്വര ഓർമ്മകളെ വിലമതിക്കുന്നില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. അതേസമയം, രേണുവിന്റെ വിശദീകരണത്തിൽ വാസ്തവമുണ്ടെന്നും, ഒരു അമ്മയുടെ കരുതൽ മാത്രമാണ് ഇതിന് പിന്നിലെന്നും വിശ്വസിക്കുന്നവരും കുറവല്ല.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? രേണുവിന്റെ വിശദീകരണം അംഗീകരിക്കാനാവുമോ?

ADVERTISEMENTS