
ചിലപ്പോൾ, ഒരു രോഗിക്കും അനിവാര്യമായ മരണത്തിനും ഇടയിൽ നിൽക്കുന്ന ഒരേയൊരു വ്യക്തി നിങ്ങളായിരിക്കും. ആ നിമിഷം മടിച്ചുനിൽക്കാൻ നമുക്ക് അവകാശമില്ല.” കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊരാസിക് സർജനായ ഡോ. അനൂപ് ബി.യുടെ ഈ വാക്കുകളിൽ എല്ലാമുണ്ട്. ഓപ്പറേഷൻ തിയേറ്ററില്ല, വെളിച്ചമില്ല, അണുവിമുക്തമാക്കിയ ഉപകരണങ്ങളില്ല… എന്നിട്ടും കൈയിലുണ്ടായിരുന്ന ഒരു ഷേവിംഗ് ബ്ലേഡും ജ്യൂസ് കുടിക്കുന്ന സ്ട്രോയും ഉപയോഗിച്ച് മൂന്ന് ഡോക്ടർമാർ ചേർന്ന് മരണത്തിന്റെ വക്കിൽ നിന്ന് ഒരു യുവാവിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയ കഥ, വൈദ്യശാസ്ത്രത്തിലെ പാഠപുസ്തകങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഉദയംപേരൂരിലെ വലിയകുളത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലം സ്വദേശിയായ ലിനു സഞ്ചരിച്ചിരുന്ന സ്കൂട്ടർ, വിപിനും മനുവും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുന്നു. ഭീകരമായ അപകടം. ഇരുട്ടിൽ റോഡിൽ ചിതറിക്കിടക്കുന്ന വാഹനങ്ങൾ, ചോരയിൽ കുളിച്ചുകിടക്കുന്ന മനുഷ്യർ, ചുറ്റും പരിഭ്രാന്തരായ ജനം.
അപ്രതീക്ഷിതമായി എത്തിയ രക്ഷകർ
ഫോർട്ട് കൊച്ചിയിൽ നടന്ന സൈക്ലിംഗ് മത്സരത്തിന് ശേഷം ക്ഷീണിതനായി മടങ്ങുകയായിരുന്ന കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോ തോറാക് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. മനൂപ് ആണ് ആദ്യം അവിടെയെത്തുന്നത്. ട്രോമ കെയറിൽ (Trauma Care) വിദഗ്ധനായ അദ്ദേഹം ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങി. അപ്പോഴാണ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിന് താഴെ അനക്കമില്ലാതെ കിടക്കുന്ന ലിനുവിനെ കണ്ടത്. മുഖം തകർന്ന്, ശ്വാസമെടുക്കാൻ പോലുമാവാതെ പിടയുകയായിരുന്നു ലിനു. ശ്വാസനാളം പൂർണ്ണമായും അടഞ്ഞുപോയ അവസ്ഥ. ഓക്സിജൻ ലഭിക്കാതെ നിമിഷങ്ങൾക്കകം മരണം സംഭവിക്കാം.
കൃത്യം ആ സമയത്താണ് എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ആർ.എം.ഒമാരായ ഡോ. തോമസ് പീറ്ററും ഭാര്യ ഡോ. ഡിഡിയ കെ. തോമസും അവിടെയെത്തുന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അവരും.

റോഡരികിലെ ശസ്ത്രക്രിയ
ആംബുലൻസ് വരാൻ കാത്തുനിൽക്കാൻ സമയമില്ലെന്ന് ഡോക്ടർമാർക്ക് മനസ്സിലായി. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ ‘ക്രൈക്കോതൈറോടോമി’ (Cricothyrotomy) എന്ന സങ്കീർണ്ണമായ പ്രക്രിയയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. സാധാരണയായി ആശുപത്രിയിലെ സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രം ചെയ്യുന്ന ഒന്നാണിത്. തൊണ്ടയിൽ സുഷിരമുണ്ടാക്കി ശ്വാസം നൽകുന്ന രീതി.
ഒട്ടും സമയം കളയാതെ ഡോ. അനൂപ് ആൾക്കൂട്ടത്തോട് ഒരു മൂർച്ചയുള്ള വസ്തുവും സ്ട്രോയും ചോദിച്ചു. അടുത്തുള്ള കടയിൽ നിന്ന് ഒരു ഷേവിംഗ് ബ്ലേഡും സോഫ്റ്റ് ഡ്രിങ്ക് പാക്കറ്റിലെ സ്ട്രോയും കിട്ടി. മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ, ഗ്ലൗസ് പോലും ഇല്ലാതെ, അണുബാധയുണ്ടാകാനുള്ള സാധ്യതകൾ പോലും അവഗണിച്ച് ഡോ. അനൂപ് ആ സാഹസത്തിന് മുതിർന്നു. ഡോ. ഡിഡിയ കഴുത്ത് അനങ്ങാതെ പിടിച്ചു കൊടുത്തു, ഡോ. തോമസ് സഹായത്തിനായി ഒപ്പം നിന്നു.
ആദ്യം കിട്ടിയ പേപ്പർ സ്ട്രോ ചോരയിൽ കുതിർന്ന് ഉപയോഗശൂന്യമായത് ആശങ്കയുണ്ടാക്കി. എന്നാൽ കാണികളിൽ ഒരാൾ നൽകിയ ഫ്രൂട്ടിയുടെ പ്ലാസ്റ്റിക് സ്ട്രോ രക്ഷക്കെത്തി. അത് തൊണ്ടയിലെ സുഷിരത്തിലൂടെ കടത്തിവിട്ട് ഡോക്ടർ അനൂപ് ഊതിയതോടെ ലിനുവിന്റെ ശ്വാസകോശത്തിലേക്ക് ജീവവായു എത്തിത്തുടങ്ങി.
കൂട്ടായ്മയുടെ വിജയം
വൈകാതെ എത്തിയ ആംബുലൻസിൽ ലിനുവിനെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ഡോ. മനൂപ് കൂടെയുണ്ടായിരുന്നു. ട്രാഫിക് ബ്ലോക്കിനിടയിലും 15 മിനിറ്റുകൊണ്ട് വൈറ്റില വെൽക്കെയർ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ അൽത്താഫിനും സഹായി അനീസിനും സാധിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ രോഗിയുടെ കഴുത്തിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന ഫ്രൂട്ടി സ്ട്രോ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വീണ പോലും അമ്പരന്നുപോയി.
സംഭവം ഒറ്റയാൾ പോരാട്ടമല്ലെന്നും, പോലീസും നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന കൂട്ടായ്മയുടെ വിജയമാണെന്നും ഡോ. അനൂപ് വിനയത്തോടെ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഠനകാലത്ത് തന്റെ അധ്യാപകൻ ഡോ. മീർ ചിസ്റ്റി പകർന്നുനൽകിയ പാഠമാണ്, മുഖം തകർന്ന് അപകടത്തിൽപ്പെട്ടയാളെ കാണുമ്പോൾ മടിച്ചുനിൽക്കരുതെന്ന ധൈര്യം തനിക്ക് നൽകിയതെന്ന് അദ്ദേഹം ഓർക്കുന്നു.
കേരളത്തിൽ ദിനംപ്രതി നൂറുകണക്കിന് റോഡപകടങ്ങൾ നടക്കുമ്പോൾ, പലപ്പോഴും ‘ഗോൾഡൻ അവർ’ (Golden Hour) എന്നറിയപ്പെടുന്ന ആദ്യത്തെ ഒരു മണിക്കൂറിലെ പരിചരണം ലഭിക്കാതെയാണ് പലർക്കും ജീവൻ നഷ്ടപ്പെടുന്നത്. നിയമക്കുരുക്കുകൾ ഭയന്ന് പലരും അപകടസ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ, സ്വന്തം സുരക്ഷ പോലും നോക്കാതെ ജീവൻ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ഈ മൂന്ന് യുവ ഡോക്ടർമാർ സമൂഹത്തിന് നൽകുന്നത് വലിയൊരു മാതൃകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (IMA) ഇവരുടെ ധീരതയെ അഭിനന്ദിച്ചു. ലിനു ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും, ആ ഞായറാഴ്ച രാത്രിയിലെ ആ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ എന്നേ പൊലിഞ്ഞുപോകുമായിരുന്നു.












