
സിനിമയിൽ സൗഹൃദങ്ങൾ പലപ്പോഴും വഴിപിരിയുന്നത് പണമിടപാടുകളിലെ തർക്കങ്ങൾ മൂലമാണെന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. അത്തരമൊരു വിവാദമാണ് ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും തമ്മിൽ നടക്കുന്നത്. തന്നെക്കുറിച്ച് ബാദുഷ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് കണാരൻ. വെറും നിഷേധിക്കലുകൾക്കപ്പുറം, ഓരോ ആരോപണത്തെയും യുക്തിസഹമായി പൊളിച്ചടുക്കുകയാണ് ഹരീഷ്.
പണം ചോദിച്ചപ്പോൾ പോയത് ‘എആർഎം’ലെ അവസരം
ഈ വിവാദത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’വുമായി (ARM) ബന്ധപ്പെട്ടതാണ്. താൻ ബാദുഷയ്ക്ക് കടം നൽകിയ പണം തിരികെ ചോദിച്ചതാണ് ഈ സിനിമയിലെ അവസരം നഷ്ടപ്പെടാൻ കാരണമെന്ന് ഹരീഷ് പറയുന്നു. വീടുപണി നടക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് ഹരീഷ് പണം തിരികെ ചോദിക്കുന്നത്.
എന്നാൽ, ഇതിനു പിന്നാലെ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നു. തനിക്ക് ഡേറ്റില്ലെന്നും പ്രതികരിക്കുന്നില്ലെന്നും ബാദുഷ സംവിധായകനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഹരീഷ് പറയുന്നത്. സംവിധായകൻ അയച്ച സന്ദേശങ്ങൾ ഇതിന് തെളിവായി തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം ചോദിച്ച ശേഷം പിന്നെ ആ സിനിമയുടെ ഒരു ചർച്ചയും നടന്നിട്ടില്ല, ശമ്പളത്തിന്റെ കാര്യം പോലും സംസാരിച്ചിട്ടില്ലെന്നും ഹരീഷ് വ്യക്തമാക്കുന്നു.
കടം വാങ്ങിയ പണം ശമ്പളമാകുന്ന മാജിക്!
ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്, കടം വാങ്ങിയ പണം ശമ്പളമായി വകയിരുത്തുമെന്നാണ് ബാദുഷയുടെ വാദം. എന്നാൽ ഇതിനെ ശക്തമായി എതിർക്കുകയാണ് ഹരീഷ്. സാധാരണഗതിയിൽ ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ പ്രൊഡക്ഷൻ കൺട്രോളർക്കും സഹായികൾക്കുമുള്ള ശമ്പളം നിർമ്മാതാവാണ് നൽകുന്നത്. അല്ലാതെ നടന്മാരല്ല. പണം വാങ്ങുന്ന സമയത്തോ തിരികെ ചോദിക്കുന്ന സമയത്തോ ഇങ്ങനെയൊരു ‘ശമ്പള കരാർ’ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കടം വാങ്ങിയ പണം ശമ്പളമായി കണക്കാക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്നാണ് ഹരീഷ് ചോദിക്കുന്നത്.
മദ്യപാനവും സെറ്റിലെ അച്ചടക്കവും
ഷൂട്ടിംഗ് സെറ്റിൽ മദ്യപിച്ച് വരാറുണ്ടെന്ന ആരോപണത്തെയും ഹരീഷ് തള്ളിക്കളയുന്നു. താൻ മദ്യപിക്കാറുണ്ട് എന്ന് തുറന്നുസമ്മതിക്കുന്ന അദ്ദേഹം, പക്ഷേ ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ച് അഭിനയിക്കാൻ പോയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു സ്റ്റേജ് ഷോയിൽ മദ്യപിച്ച് കയറിയത് മാത്രമാണ് ഏക അപവാദം. അത് വേദിയിൽ വെച്ചുതന്നെ തുറന്നുപറയുകയും ചെയ്തിരുന്നു.
ബിജു മേനോന്റെ സെറ്റിൽ ബാറ്റ നൽകാതെ കാരവനിൽ നിന്ന് താൻ ഇറങ്ങില്ല എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കി എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ബിജു മേനോനൊപ്പം താൻ അഭിനയിച്ച ‘കുഞ്ഞിരാമായണം’, ‘സാൾട്ട് മാങ്കോ ട്രീ’, ‘രക്ഷാധികാരി ബൈജു’ തുടങ്ങിയ സിനിമകളിലൊന്നും ബാദുഷ ആയിരുന്നില്ല കൺട്രോളർ. ഇപ്പോഴും ബിജു മേനോനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താൻ അത്ര ബോധമില്ലാത്ത ഒരാളല്ലെന്നും ഹരീഷ് ഓർമ്മിപ്പിക്കുന്നു. ഉല്ലാസ പൂത്തിരി എന്ന ചിത്രത്തിന്റെ നിർമ്മാതാവായ താൻ പലർക്കും പൈസ നൽകാനുണ്ട് എന്ന് പറഞ്ഞത് എന്നാൽ ആ സിനിമയിൽ അഭിനയിച്ചിട്ടു തനിക്ക് പൈസ കിട്ടിയില്ല അതുകൊണ്ടു ആ നിർമ്മാതാവ് തന്നെ കൂടി അതിന്റെ നിർമ്മാതാവ് എന്ന് പറഞ്ഞു പേര് കൊടുത്തതാണ് എന്നും ഹരീഷ് പറയുന്നു.
കുടുംബത്തെ വലിച്ചിഴയ്ക്കരുത്
തർക്കങ്ങൾക്കിടയിലും മാന്യത കൈവിടാതെയാണ് ഹരീഷ് സംസാരിച്ചത്. തങ്ങൾ തമ്മിലുള്ള പ്രശ്നത്തിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചിഴക്കരുതെന്നും അത് ക്രൂരമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾ കുടുംബങ്ങളെ ബാധിക്കരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.
രസകരമായ മറ്റൊരു കാര്യം, ഈ ആരോപണങ്ങളൊക്കെ ഉന്നയിച്ച ശേഷം “നമുക്ക് എല്ലാം പറഞ്ഞുതീർക്കാം, പഴയതുപോലെ മുന്നോട്ട് പോകാം” എന്ന് പറഞ്ഞ് ബാദുഷ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും ഹരീഷ് വെളിപ്പെടുത്തുന്നു.
സിനിമയിലെ പണമിടപാടുകളിൽ സുതാര്യതയില്ലായ്മയും, വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി അവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയും മലയാള സിനിമയിൽ ഉണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം. 14 ലക്ഷം രൂപ ലഭിച്ചിട്ട് 20 ലക്ഷത്തിന്റെ കണക്ക് പറയുന്നതിലെ യുക്തിയും, സഹായിക്കാൻ നൽകിയ പണം അവസാനം ശമ്പളമായി മാറ്റുന്ന തന്ത്രവും സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.










