
അടുക്കളയിൽ എൽപിജി സിലിണ്ടർ ചോർന്ന് വൻ സ്ഫോടനമുണ്ടായ സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഈ ഞെട്ടിക്കുന്ന വീഡിയോ പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് വ്യാപകമായ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
വൈറൽ ദൃശ്യങ്ങൾ പ്രകാരം, കഴിഞ്ഞ ബുധനാഴ്ച (ജൂൺ 18) വൈകുന്നേരം ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നതെന്നാണ് സൂചന. വീഡിയോയുടെ കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുക്കളയുടെ തറയിൽ ഒരു ചുവന്ന എൽപിജി സിലിണ്ടർ വെച്ചിരിക്കുന്നതും അതിൽ നിന്ന് ഗ്യാസ് ചോരുന്നതും ദൃശ്യങ്ങളിൽ കാണാം.
ആദ്യമായി ഒരു സ്ത്രീയാണ് ഗ്യാസ് ചോർച്ച ശ്രദ്ധിക്കുന്നത്. പരിഭ്രാന്തയായി അവർ ഗ്യാസ് സിലിണ്ടർ ഗ്യാസ് പുറത്തേക്ക് പൊക്കോണ്ടിരിക്കുന്ന ട്യൂബിൽ പിടിച്ചു വലിച്ചു വീടിനു വെളിയിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നതും അത് സാധിക്കാതെ വന്നപ്പോൾ അവർ സഹായത്തിനായി പുറത്തേക്ക് ഓടുന്നു. പിന്നീട് കുറെ നേരം സിലിണ്ടറിൽ നിന്ന് ഗ്യാസ് പോകുന്നതും അല്പം കഴിയുമ്പോൾ ഒരു പുരുഷനുമായി അവർ തിരികെ വരുന്നു. ഇരുവരും രണ്ട് വ്യത്യസ്ത വാതിലുകളിലൂടെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഗ്യാസ് വാൽവ് അടയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, അപ്പോഴേക്കും മുറിയിൽ ഗ്യാസ് നിറഞ്ഞിരുന്നു.
അവർ സിലിണ്ടറിന് സമീപം നിൽക്കുമ്പോൾ, അടുത്ത മുറിയിൽ നിന്ന് അടുക്കളയാണ് എന്ന് തോന്നുന്നു സ്റ്റൗവിൽ നിന്ന് ഒരു തീപ്പൊരി ഉണ്ടാവുകയും നിമിഷങ്ങൾക്കുള്ളിൽ മുറി അഗ്നിഗോളമായി മാറുകയും ചെയ്യുന്നു. ഭയാനകമായ സ്ഫോടനത്തിൽ അടുക്കള പൂർണ്ണമായും തീജ്വാലകളാൽ നിറഞ്ഞു. അത്ഭുതകരമെന്നു പറയട്ടെ, ഇരുവരും കൃത്യസമയത്ത് തീയിൽ നിന്ന് രക്ഷപ്പെട്ടു. വാതിലുകളും ജനലുകളും തുറന്നിട്ടിരുന്നതിനാൽ ഗ്യാസിന്റെ വലിയൊരു ഭാഗം പുറത്തേക്ക് പോകാനും സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കാനും സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പലരും അഭിപ്രായപ്പെടുന്നു.
ഈ വീഡിയോ എക്‌സിൽ (മുമ്പ് ട്വിറ്റർ) ‘Ghar Ke Kalesh’ എന്ന അക്കൗണ്ടാണ് പങ്കുവെച്ചത്. തുറന്ന വാതിലുകളും ജനലുകളും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് അടിക്കുറിപ്പിൽ പറയുന്നു. വീഡിയോ പുറത്തുവന്നതോടെ നിരവധി പേർ തീപിടുത്ത സുരക്ഷാ ടിപ്പുകൾ പങ്കുവെക്കുകയും ഗ്യാസ് ചോർച്ചയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ വീടുകളോട് ആവശ്യപ്പെടുകയും ചെയ്തു.
“അവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അവർക്ക് പരിക്കേറ്റോ ഇല്ലയോ എന്ന് എനിക്കറിയില്ല,” ഒരു ഉപയോക്താവ് കുറിച്ചു. “തീപിടിത്തം മറ്റൊരു മുറിയിൽ നിന്നാണ് ആരംഭിച്ചത് എന്നത് ഞെട്ടിക്കുന്നതാണ് ,” മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഗ്യാസ് വിതരണക്കാരോടും അധികാരികളോടും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും അടിയന്തിര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചും അവബോധം വർദ്ധിപ്പിക്കാൻ പലരും ആവശ്യപ്പെട്ടു.
ഈ സംഭവം ഗ്യാസ് ചോർച്ചയുടെ അപകടകരമായ സ്വഭാവത്തെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു.