
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ 17 റൺസിന്റെ ആവേശജയവുമായി ടീം ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും, ഡ്രെസ്സിംഗ് റൂമിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ ആശങ്ക പടർത്തുന്നു. വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയും (135) നായകൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയും (57) ഇന്ത്യയ്ക്ക് കരുത്തായ മത്സരത്തിനിടെ, മുഖ്യപരിശീലകൻ ഗൗതം ഗംഭീറും രോഹിത് ശർമ്മയും തമ്മിൽ നടന്ന ഗൗരവമേറിയ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചാവിഷയം.
മത്സരത്തിനിടെ പവലിയനിലിരുന്ന് ഇരുവരും തമ്മിൽ നടത്തിയ ‘ആനിമേറ്റഡ്’ ആയ ചർച്ചയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഗംഭീറിന്റെ മുഖത്തെ ഗൗരവവും, രോഹിത്തിന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് ഇരുവരും തമ്മിൽ എന്തോ കാര്യമായ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെന്നാണ്.
ഡ്രെസ്സിംഗ് റൂം മുതൽ ഹോട്ടൽ ലോബി വരെ
സാധാരണഗതിയിൽ മത്സരത്തിനിടയിലുള്ള ചർച്ചകൾ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി കാണാറുണ്ടെങ്കിലും, ഇത്തവണ കാര്യങ്ങൾ അല്പം വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. ഗംഭീർ തന്റെ സ്വതസിദ്ധമായ ഗൗരവം വിടാതെ എന്തോ കാര്യമായി സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ, രോഹിത് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതിയിലാണ് ദൃശ്യങ്ങൾ. ഈ സംഭാഷണം ഡ്രെസ്സിംഗ് റൂമിൽ മാത്രം ഒതുങ്ങിയില്ല എന്നതാണ് ശ്രദ്ധേയം. മത്സരശേഷം ടീം ഹോട്ടലിലെ ലോബിയിൽ വെച്ചും ഇരുവരും ഗൗരവതരമായ ചർച്ചയിൽ ഏർപ്പെട്ടിരുന്നു.

സംഭാഷണത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘അടുക്കളയിൽ’ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. തന്ത്രപരമായ പിഴവുകളാണോ അതോ ടീം സെലക്ഷനെക്കുറിച്ചുള്ള തർക്കമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. മുൻകാലങ്ങളിൽ കളിക്കളത്തിൽ പലതവണ കൊമ്പുകോർത്തിട്ടുള്ളവരാണ് ഗംഭീറും രോഹിത്തും എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടുന്നു.
— Nihari Korma (@NihariVsKorma) December 1, 2025
‘ഹിറ്റ്മാൻ’ ഇനി സിക്സറുകളുടെ രാജാവ്
വിവാദങ്ങൾക്കിടയിലും കരിയറിലെ സുവർണ്ണ അധ്യായം കൂടി എഴുതിച്ചേർത്താണ് രോഹിത് ശർമ്മ റാഞ്ചിയിൽ നിന്ന് മടങ്ങുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന താരം എന്ന റെക്കോർഡ് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയിൽ നിന്ന് രോഹിത് പിടിച്ചെടുത്തു. അഫ്രീദിയുടെ റെക്കോർഡ് മറികടക്കാൻ വെറും മൂന്ന് സിക്സറുകൾ മാത്രം മതിയായിരുന്ന രോഹിത്, ദക്ഷിണാഫ്രിക്കൻ സ്പിന്നർ പ്രെനെലൻ സുബ്രായനെതിരെ മിഡ്‌വിക്കറ്റിലൂടെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ഒപ്പമെത്തി. തുടർന്ന് മാർക്കോ ജാൻസനെ ഡീപ് സ്ക്വയർ ലെഗിലൂടെ അതിർത്തി കടത്തിയാണ് രോഹിത് പുതിയ ചരിത്രം കുറിച്ചത്.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 642 സിക്സറുകളുമായി ബഹുദൂരം മുന്നിലാണ് രോഹിത്. 553 സിക്സറുകളുള്ള യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ൽ ആണ് രണ്ടാമത്. ടി20 ക്രിക്കറ്റിലും ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലാണ്.
കോഹ്‌ലിയുടെ തിരിച്ചുവരവ്
നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമായി. രോഹിത്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുകയും 135 റൺസ് നേടി ടോപ്പ് സ്കോററാവുകയും ചെയ്ത കോഹ്‌ലിയാണ് റാഞ്ചിയിലെ വിജയശില്പി.
മൈതാനത്ത് ടീം ഇന്ത്യ വിജയക്കൊടി പാറിക്കുമ്പോഴും, ഡ്രെസ്സിംഗ് റൂമിലെ ഈ ‘അസ്വാരസ്യങ്ങൾ’ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. വരും മത്സരങ്ങളിൽ ഈ ‘കംഫർട്ട് ലെവൽ’ മെച്ചപ്പെടുമോ അതോ വിള്ളലുകൾ വലുതാകുമോ എന്ന് കണ്ടറിയണം.











