
ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഹൈവേ പാലം തകർന്നു. ഈ അപകടത്തിൽ ഒരു ട്രക്ക് പാലത്തിന്റെ തകർന്ന ഭാഗത്ത് നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുകയും ഡ്രൈവർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാവിലെ സിയാമെൻ-ചെങ്ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലുമാണ് പാലം തകരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് പാലത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ട്രക്കിന്റെ മുൻഭാഗം പൂർണ്ണമായും വായുവിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ടയറുകൾ മാത്രം റോഡിൽ ഉറപ്പിച്ചുനിന്നതിനാൽ ട്രക്ക് പൂർണ്ണമായി താഴേക്ക് പതിച്ചില്ല. ഈ ദൃശ്യങ്ങളാണ് ജനങ്ങളെ ഞെട്ടിച്ചത്. അപകടം നടന്നയുടൻ പ്രദേശവാസികളും യാത്രക്കാരും സ്ഥലത്ത് തടിച്ചുകൂടി.
ട്രക്ക് ഡ്രൈവർ യൂ ഗുവോചുൻ അപകടത്തെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചു. “എന്റെ ട്രക്കിന്റെ മുൻഭാഗം പാലത്തിന്റെ തകർന്ന ഭാഗത്തേക്ക് എത്തിയപ്പോൾ, മണ്ണിന് ഇളക്കം തട്ടുന്നതായി തോന്നി. ഞാൻ ഉടൻ ബ്രേക്ക് ചവിട്ടി, പക്ഷേ ട്രക്ക് മുന്നോട്ട് നീങ്ങി. പെട്ടെന്ന്, എന്റെ മുന്നിലുള്ള പാലം മുഴുവൻ അപ്രത്യക്ഷമായി. ഞാൻ ഭയന്ന് മരവിച്ചുപോയി,” അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ ലോറിയുടെ മേൽക്കൂരയിലേക്ക് ഏണിയിട്ട് സാഹസികമായി ഡ്രൈവറെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കുകളൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു എന്നത് ഒരു അത്ഭുതമായാണ് പലരും വിശേഷിപ്പിച്ചത്.
ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. “തികച്ചും ഭയാനകം”, “പ്രകൃതിയുടെ ശക്തി തമാശയല്ല” എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പലരും പങ്കുവെച്ചത്. ചിലർ “പാലം ചൈനീസ് നിർമ്മിതമാണോ” എന്ന് തമാശ രൂപേണ കമന്റ് ചെയ്യുകയും ചെയ്തു.
വൈറൽ വീഡിയോയിൽ അപകടസമയത്ത് ഒരു ട്രക്ക് മാത്രമാണ് പാലത്തിൽ ഉണ്ടായിരുന്നതെങ്കിലും, പിന്നീട് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ കൂടി പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി. എന്നാൽ ഈ വാഹനങ്ങളിലൊന്നും ആളുകളുണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും ഗുയിഷോ പ്രവിശ്യയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പാലം തകർന്നതിന്റെ കാരണങ്ങളെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണ്.