
കോഴിക്കോട്: മലബാർ ഗോൾഡ് ഉടമ ഫൈസൽ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളും ലെസ്ബിയൻ പങ്കാളികളുമായ ആദില നസ്രിനെയും നൂറ ഫാത്തീമയെയും പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് ഫൈസൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിമർശനങ്ങൾക്ക് തിരികൊളുത്തിയത്. സംഭവം വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചെങ്കിലും, ഇതിനോടകം തന്നെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.
വിവാദത്തിന് ആസ്പദമായ സംഭവം
അടുത്തിടെ നടന്ന ഫൈസൽ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങിൽ ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ, ചടങ്ങ് കഴിഞ്ഞ് അധികം വൈകാതെ തന്നെ ഫൈസൽ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വിശദീകരണ കുറിപ്പ് പങ്കുവെച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ തന്റെ ചടങ്ങിൽ പങ്കെടുത്തെന്നും, സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനാണ് താൻ എല്ലാവരെയും സ്വാഗതം ചെയ്തതെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. എന്നാൽ, ആദിലയും നൂറയും ചടങ്ങിൽ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയർത്തിയത്.
‘തെറ്റായ സന്ദേശം നൽകി’
ഇവർ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണെന്ന് ഫൈസൽ തന്റെ പോസ്റ്റിൽ കുറ്റപ്പെടുത്തി. “മാതാപിതാക്കളെ ധിക്കരിച്ചും, പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും ജീവിക്കുന്ന ഇവർ, സമൂഹമധ്യത്തിൽ മാതാപിതാക്കളെ അപമാനിക്കുകയാണ്. അങ്ങനെയുള്ളവരെ സ്വീകരിച്ചത് പുതുതലമുറയ്ക്ക് തെറ്റായ മാതൃകയാകും എന്ന വിമർശനം ഞാൻ മുഖവിലയ്ക്കെടുക്കുന്നു,” എന്ന് അദ്ദേഹം കുറിച്ചു. മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും, അറിയാതെ സംഭവിച്ച ഈ പിഴവിന് സമൂഹത്തോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ആദിലയ്ക്കും നൂറയ്ക്കുമൊപ്പമുള്ള ഫോട്ടോയിൽ നിന്ന് അൽപ്പം മാറിനിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
തിരിച്ചടിച്ച് സോഷ്യൽ മീഡിയ
ഫൈസലിന്റെ ഈ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് സൈബർ ലോകത്ത് ഉയരുന്നത്. ആരും ക്ഷണിക്കാതെ വലിഞ്ഞുകയറി ചെല്ലുന്നവരല്ല ആദിലയും നൂറയും എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഫൈസലിന്റെ മാനേജർമാരോ ഓഫീസ് ജീവനക്കാരോ അറിയാതെ ഇവർക്ക് ചടങ്ങിലേക്ക് പ്രവേശനം ലഭിക്കില്ലെന്നും, ഔദ്യോഗികമായി ക്ഷണിച്ചതുകൊണ്ട് മാത്രമാണ് അവർ എത്തിയതെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ചടങ്ങിൽ ഇവരുടെ സാന്നിധ്യം ചില മതനേതാക്കൾക്കും യാഥാസ്ഥിതികർക്കും ഇഷ്ടപ്പെടാത്തതാകാം ഫൈസലിനെക്കൊണ്ട് ഇത്തരമൊരു പോസ്റ്റ് ഇടീപ്പിച്ചതെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു. “ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് മാന്യതയല്ല” എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
മോഹൻലാലിനെ കണ്ടു പഠിക്കണം
വിഷയത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ നിലപാടും ചർച്ചയാകുന്നുണ്ട്. മുൻപ് ആദിലയെയും നൂറയെയും മോഹൻലാൽ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. അന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടും മോഹൻലാൽ അവരെ തള്ളിപ്പറയാനോ മാപ്പ് പറയാനോ തയ്യാറായില്ല. സമ്പത്തിനേക്കാൾ വലുത് മനുഷ്യത്വവും നിലപാടുകളുമാണെന്ന് മോഹൻലാൽ തെളിയിച്ചപ്പോൾ, മലബാർ ഗോൾഡ് ഉടമ പിന്നോട്ട് പോയെന്നാണ് വിമർശനം.
‘പണമുണ്ടായിട്ട് കാര്യമില്ല, മനുഷ്യത്വം വേണം’, ‘നിമിഷനേരം കൊണ്ട് നിലപാട് മാറ്റുന്ന ഇതാണോ നിങ്ങളുടെ മൂല്യം?’, ‘പുതിയ കാലത്തെ അരിപ്രാഞ്ചി പ്രോ’ എന്നിങ്ങനെ പോകുന്നു ഫൈസലിനെതിരെയുള്ള കമന്റുകൾ. അപമാനിക്കപ്പെട്ട ആദിലയോടും നൂറയോടും ഫൈസൽ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. കടുത്ത വിമർശനം ഉയർന്നതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഫൈസൽ തടിയൂരാൻ ശ്രമിച്ചത്.











