
യുവനടൻ ഷെയ്ൻ നിഗത്തിനും അദ്ദേഹത്തിന്റെ പരേതനായ പിതാവും പ്രശസ്ത കലാകാരനുമായ അബിക്കുമെതിരെ മുൻപ് നടത്തിയ ‘വൃത്തികെട്ടവൻ ‘ എന്ന അധിക്ഷേപ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ്. പരാമർശം പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിന്റെ പേരിൽ ഷെയ്ൻ നിഗം തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും, മട്ടാഞ്ചേരിയിൽ നിന്നുള്ള ചിലർ തന്നെ 25 ദിവസത്തോളം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ശാന്തിവിള ദിനേശ് ഒരു യൂട്യൂബ് ചാനലിലൂടെ ഷെയ്ൻ നിഗത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. സിനിമാ നിർമ്മാതാക്കളുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കവെ, ഷെയ്‌നിന്റെ രൂപത്തെയും അദ്ദേഹത്തിന്റെ പിതാവിനെയും ചേർത്തുള്ള ദിനേശിന്റെ പരാമർശം വലിയ വിവാദമാവുകയും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ പരാമർശം ഒരു തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
“ശാന്തിവിള ദിനേശ് പറഞ്ഞ ഒരു വാക്കുപോലും പിൻവലിക്കില്ല,” എന്ന് തറപ്പിച്ചുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിച്ചത്. തന്റെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ ഷെയ്ൻ നിഗം തന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “അവൻ (ഷെയ്ൻ) എന്നെ വിളിച്ചിരുന്നു. ഞാൻ അവന് വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അതൊരു കൊച്ചുപയ്യനല്ലേ, കോടികളൊക്കെ കയ്യിൽ വന്നപ്പോൾ അവൻ വിചാരിച്ചു, അവന്റെ കൂടെ നടക്കുന്ന ചിങ്കിടികളെ (കൂട്ടാളികളെ) വിട്ട് വിരട്ടിയാൽ ഞാൻ പേടിക്കുമെന്ന്,” ശാന്തിവിള ദിനേശ് പറഞ്ഞു.

തന്റെ പരാമർശത്തിന് ശേഷം മട്ടാഞ്ചേരിയിൽ നിന്നുള്ള ചിലരിൽ നിന്ന് തനിക്ക് നിരന്തരമായ ഭീഷണി കോളുകൾ നേരിടേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. “എന്നെ ഒരു 10-25 ദിവസം മട്ടാഞ്ചേരിയിലെ കുറെ വൃത്തികെട്ട ‘കാക്കപ്പിള്ളേര്’ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല. രാത്രി ഒരു മണിക്കും രണ്ട് മണിക്കുമാണ് അവന്മാർ വിളിച്ച് എന്നെ ചീത്ത പറയുന്നത്,” അദ്ദേഹം പറഞ്ഞു.
ഈ ഭീഷണികൾക്ക് മുന്നിൽ താൻ ഭയന്നില്ലെന്നും, അവരെ നേരിട്ട് വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. “അതിലൊരുത്തനോട് ഞാൻ പറഞ്ഞു, ‘നീ നല്ല തന്തയ്ക്ക് പിറന്നവനാണെങ്കിൽ ഞാൻ മറ്റന്നാൾ എറണാകുളം ബിടിഎച്ചിൽ (ഹോട്ടൽ) വരും. വെള്ളി, ശനി, ഞായർ മൂന്ന് ദിവസം ഞാനവിടെ ഉണ്ടാകും. നീ ആ ഹോട്ടലിൽ വാ’ എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു അവൻ ഹോട്ടലിലെ കൗണ്ടറിൽ എങ്കിലും വന്ന് അന്വേഷിക്കുമെന്ന്. അതുപോലും ഉണ്ടായില്ല. ഞാനങ്ങനെയൊന്നും പേടിക്കുന്ന ആളല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ൻ നിഗത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന ആളാണ് താനെന്ന് ആവർത്തിച്ചുകൊണ്ടാണ് ശാന്തിവിള ദിനേശ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വ്യക്തിപരമായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ പൂർണ്ണമായി ന്യായീകരിക്കുകയും ചെയ്ത സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.







