
ശരീരപ്രകൃതിയെച്ചൊല്ലിയുള്ള അനാവശ്യ നിർബന്ധങ്ങളും നടിമാരോടുള്ള വിവേചനങ്ങളും സിനിമാമേഖലയിൽ പുതിയ കഥയല്ല. എന്നാൽ തെന്നിന്ത്യൻ സിനിമാലോകത്തെ ചില പ്രവണതകളെക്കുറിച്ച് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടി രാധിക ആപ്തെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകനും അണിയറപ്രവർത്തകരും തന്റെ ശരീരത്തിൽ കൃത്രിമമായി വടിവ് വരുത്താൻ നിർബന്ധിച്ചതിനെക്കുറിച്ചും, അവിടെ താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും താരം മനസുതുറക്കുകയാണ്.
“ഇനിയും പാഡുകൾ വേണം”
തന്റെ പുതിയ ചിത്രമായ ‘സാലി മൊഹബത്തി’ന്റെ (Saali Mohabbat) പ്രമോഷനുമായി ബന്ധപ്പെട്ട് ‘സ്ക്രീനി’ന് നൽകിയ അഭിമുഖത്തിലാണ് രാധിക പഴയൊരു ദുരനുഭവം ഓർത്തെടുത്തത്. സഹതാരം ദിവ്യേന്ദു ശർമ്മയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. കരിയറിന്റെ തുടക്കകാലത്ത് പണത്തിന് അത്യാവശ്യമുള്ളതുകൊണ്ട് മാത്രമാണ് ചില തെന്നിന്ത്യൻ സിനിമകൾ താൻ സ്വീകരിച്ചതെന്ന് രാധിക സമ്മതിക്കുന്നു. അത്തരമൊരു പ്രോജക്റ്റിന്റെ ഷൂട്ടിങ്ങിനായി ഒരു ചെറിയ പട്ടണത്തിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
“ആ സെറ്റിൽ ഞാൻ മാത്രമായിരുന്നു ഏക സ്ത്രീ. എനിക്ക് വേണ്ടി സംസാരിക്കാൻ ഒരു മാനേജരോ ഏജന്റോ അന്നുണ്ടായിരുന്നില്ല. ചുറ്റും പുരുഷന്മാർ മാത്രം. ഷൂട്ടിങ്ങിന് മുൻപ് അവർ എന്റെ ശരീരത്തിൽ, പ്രത്യേകിച്ച് മാറിടത്തിലും പിൻഭാഗത്തും (butt) പാഡുകൾ വെക്കാൻ ആവശ്യപ്പെട്ടു. ഞാൻ അത് അനുസരിച്ചു. എന്നാൽ അതുകൊണ്ടൊന്നും അവർക്ക് തൃപ്തിയായില്ല. ‘മോർ പാഡ്സ് അമ്മ… മോർ പാഡ്സ്’ (കൂടുതൽ പാഡുകൾ വെക്കൂ) എന്ന് അവർ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു,” രാധിക ഓർക്കുന്നു.
സഹികെട്ടപ്പോൾ
സംവിധായകന്റെയും ക്രൂവിന്റെയും ഈ ആവശ്യം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്ന് രാധിക പറയുന്നു. “ഇനിയും എത്ര പാഡുകൾ വെക്കാനാണ്? ഒരു മനുഷ്യന്റെ ശരീരം ഇതിൽ കൂടുതൽ എത്രമാത്രം ഉരുണ്ടതാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?” എന്നായിരുന്നു അന്ന് തന്റെ മനസ്സിൽ തോന്നിയതെന്ന് രാധിക പറയുന്നു. ഒടുവിൽ സഹികെട്ട് താൻ ശക്തമായി പ്രതികരിച്ചു. ഇതിൽ കൂടുതൽ പാഡുകൾ വെക്കാൻ തനിക്ക് സൗകര്യമില്ലെന്നും, ഇക്കാര്യം സംവിധായകനോട് പോയി പറയാനും താൻ ആവശ്യപ്പെട്ടതായി താരം വ്യക്തമാക്കി.
ആദ്യമായാണ് അത്രയും പുരുഷന്മാർക്കിടയിൽ ഒരു സ്ത്രീ എന്ന നിലയിൽ താൻ എത്രത്തോളം ഒറ്റപ്പെട്ടവളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധിക കൂട്ടിച്ചേർത്തു. ശരീരം പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം നടിമാരെ ഉപയോഗിക്കുന്ന രീതിക്കെതിരെയുള്ള രാധികയുടെ പ്രതികരണം കൂടിയാണിത്.
**അടച്ചാക്ഷേപിക്കുന്നില്ല**
എങ്കിലും ദക്ഷിണേന്ത്യൻ സിനിമയെ ഒന്നാകെ താൻ കുറ്റപ്പെടുത്തില്ലെന്നും രാധിക പ്രത്യേകം ഓർമ്മിപ്പിച്ചു. “തെന്നിന്ത്യയിൽ അതിമനോഹരമായ സിനിമകൾ ഇറങ്ങുന്നുണ്ട്. എല്ലാ ഇൻഡസ്ട്രിയിലും നല്ലതും ചീത്തയുമുണ്ട്. ഞാൻ ഒരിക്കലും ഒരു ഇൻഡസ്ട്രിയെ മുഴുവനായി അടച്ചാക്ഷേപിക്കുകയല്ല,” അവർ വ്യക്തമാക്കി. രജനികാന്തിനൊപ്പം ‘കബാലി’, ബാലകൃഷ്ണയ്ക്കൊപ്പം ‘ലെജൻഡ്’, രാം ഗോപാൽ വർമ്മയുടെ ‘രക്തചരിത്രം’ തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളിൽ രാധിക വേഷമിട്ടിട്ടുണ്ട്.
View this post on Instagram
തെന്നിന്ത്യൻ കൊമേഴ്സ്യൽ സിനിമകളിൽ നടിമാരുടെ ശരീരസൌന്ദര്യത്തിന് നൽകുന്ന അമിതപ്രാധാന്യവും, ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുമ്പോൾ അവർ നേരിടുന്ന സമ്മർദ്ദങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ട്. ‘സാലി മൊഹബത്ത്’ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് രാധികയുടേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിൽ പ്രണയവും ചതിയും പ്രതികാരവുമാണ് പ്രമേയം. തനിക്കെതിരെ ഉണ്ടായ ബോഡി ഷെയിമിംഗിനെതിരെയും തൊഴിലിടത്തെ മോശം പ്രവണതകൾക്കെതിരെയും രാധിക നടത്തിയ ഈ വെളിപ്പെടുത്തൽ സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.










