
സിനിമ താരങ്ങൾക്ക് ആരാധകർ സ്നേഹത്തോടെ നൽകുന്നതാണ് പല വിശേഷണങ്ങളും.സൂപ്പർ സ്റ്റാർ ഗ്ലോബൽ സ്റ്റാർ സ്റ്റൈലിഷ് സ്റ്റാർ പവർ സ്റ്റാർ ദളപതി അങ്ങനെ പലതും .. എന്നാൽ, മലയാള സിനിമയിൽ മാത്രം കാണുന്ന ‘മെഗാസ്റ്റാർ’ എന്ന പദവി മമ്മൂട്ടിക്ക് എങ്ങനെ ലഭിച്ചു? വർഷങ്ങളായി എല്ലാവർക്കും അറിയാവുന്ന ഒരു ഉത്തരമുണ്ട്. എന്നാൽ ആ ഉത്തരത്തെ ചോദ്യം ചെയ്യുന്ന, ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു കഥയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. പൊതുവേ താരങ്ങളുടെ ഹുങ്കും അഹങ്കാരവും സ്വൊഭാവ ദൂഷ്യവുമെല്ലാം പച്ചക്ക് തുറന്നു പറയുന്ന സ്വൊഭാവമുള്ള വ്യക്തിയാണ് ശ്രീനിവാസൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് മറ്റു താരങ്ങൾ അല്പം ബഹുമാനത്തോട് കൂടിയേ ഇടപഴകുകയുള്ളു.
നടൻ ബാലയുടെ പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് വേദിയിലായിരുന്നു ശ്രീനിവാസൻ മമ്മൂട്ടിയുടെ മെഗാ സ്റ്റാർ വിശേഷണത്തിന്റെ ആ ‘രഹസ്യം’ പൊട്ടിച്ചത്. കഥ നടക്കുന്നത് വർഷങ്ങൾക്ക് മുൻപ് ദുബായിൽ നടന്ന ഒരു സ്റ്റേജ് ഷോയിൽ വെച്ചാണ്. അന്ന് പരിപാടിയുടെ അവതാരകനോട്, തന്നെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ ‘മെഗാസ്റ്റാർ മമ്മൂട്ടി’ എന്ന് തന്നെ വിശേഷിപ്പിക്കണമെന്ന് മമ്മൂട്ടി നിർദ്ദേശിക്കുന്നത് താൻ നേരിട്ട് കേട്ടു എന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.
“അതുവരെ സൂപ്പർസ്റ്റാറുകൾ മാത്രമുണ്ടായിരുന്ന സിനിമാ ലോകത്ത് ‘മെഗാസ്റ്റാർ’ എന്നൊരു പ്രയോഗം മലയാളത്തിൽ മാത്രമാണ് ഉള്ളത്. അമിതാഭ് ബച്ചനോ രജനികാന്തോ എന്തിന്, മോഹൻലാൽ പോലുമോ മെഗാസ്റ്റാർ അല്ല,” എഎന്ന് ശ്രീനിവാസൻ പറയുന്നു.. മമ്മൂട്ടിയുടെ ആ ‘നിർദ്ദേശം’ കേട്ടപ്പോൾ താനും ഒരു തീരുമാനമെടുത്തു എന്ന് ശ്രീനിവാസൻ പറയുന്നു. “അന്ന് ഞാൻ തീരുമാനിച്ചു, എന്റെ പേര് വിളിക്കുമ്പോൾ ‘ഊച്ചാളി ശ്രീനിവാസൻ’ എന്ന് വിളിക്കണമെന്ന്. പിറ്റേന്ന് മുതൽ ഞാനായിരിക്കും എല്ലായിടത്തും ഊച്ചാളി ശ്രീനിവാസൻ. ചങ്കൂറ്റമുള്ളവർക്ക് സ്വന്തം പേര് തീരുമാനിക്കാം,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിൽ ചിരി പടർത്തി.
ശ്രീനിവാസന്റെ ഈ തമാശ കേൾക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി തന്നെ ഇതേക്കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ഓർമ്മ വരും. ആരാണ് അദ്ദേഹത്തെ ആദ്യമായി മെഗാസ്റ്റാർ എന്ന് വിളിച്ചത് എന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“1987-ൽ ഒരു ഷോയുടെ ഭാഗമായി ഞാൻ ആദ്യമായി ദുബായിൽ പോയി. അന്ന് അവിടുത്തെ അറബ് മാധ്യമങ്ങളാണ് എനിക്ക് ‘മെഗാസ്റ്റാർ’ എന്ന വിശേഷണം നൽകിയത്. ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിൽ എത്തുന്നു’ എന്നായിരുന്നു അവരുടെ പത്രങ്ങളിലെ തലക്കെട്ട്. അല്ലാതെ ഇന്ത്യയിൽ നിന്നോ കേരളത്തിൽ നിന്നോ ആരും നൽകിയതല്ല ആ പേര്.”
പ്രശസ്ത ഇൻഫ്ലുവെൻസർ ഖാലിദ് അൽ അമീറിയുമായുള്ള അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ ഈ വിശദീകരണം. ആളുകൾ സ്നേഹം കൊണ്ട് തരുന്ന വിശേഷണങ്ങൾ താൻ സ്വയം കൊണ്ടുനടക്കാറില്ലെന്നും, ‘മമ്മൂക്ക’ എന്ന് കേൾക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.
അപ്പോൾ ആരുടെ വാക്കാണ് വിശ്വസിക്കേണ്ടത്? സത്യത്തിൽ, ഇതൊരു തർക്കവിഷയമേയല്ല. മമ്മൂട്ടിയോടുള്ള സ്നേഹവും അടുപ്പവും കൊണ്ട് ശ്രീനിവാസൻ പറയുന്ന നർമ്മം കലർന്ന ഒരു കുസൃതി മാത്രമാണിത്. പതിറ്റാണ്ടുകളായി അവർക്കിടയിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ഇത്തരം കളിയാക്കലുകൾക്ക് പിന്നിൽ.
കഥയെന്തായാലും, ആ വിശേഷണം താനായിട്ട് ആവശ്യപ്പെട്ടതാണോ അതോ മറ്റുള്ളവർ നൽകിയതാണോ എന്നത് ഇന്ന് അപ്രസക്തമാണ്. കാരണം, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതം കൊണ്ട് ‘മെഗാസ്റ്റാർ’ എന്ന പദവിയെക്കാൾ എത്രയോ ഉയരത്തിലാണ് മമ്മൂട്ടി എന്ന നടൻ്റെ സ്ഥാനം. വിശേഷണങ്ങൾക്കപ്പുറം, മലയാളികൾക്ക് അദ്ദേഹം എന്നും അവരുടെ പ്രിയപ്പെട്ട മമ്മൂക്ക തന്നെയാണ്.