
മലയാള സിനിമയിൽഹൊറർ ചിത്രങ്ങളിലെ ഭീകരതയുടെ പുതിയൊരു അധ്യായം കുറിച്ച ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘പ്രേതം’. 2016-ൽ പുറത്തിറങ്ങിയ ഈ ജയസൂര്യ ചിത്രം പ്രേക്ഷകരെ മുൾമുനയിൽ നിർത്തി വിജയക്കൊടി പാറിച്ചു. എന്നാൽ, വെള്ളിത്തിരയിൽ കണ്ടതിനേക്കാൾ ഭീതിജനകമായ ചില അനുഭവങ്ങൾ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ അണിയറ പ്രവർത്തകരെ തേടിയെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. ഛായാഗ്രാഹകൻ ജിത്തു ദാമോദർ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ, അപ്രതീക്ഷിത സംഭവങ്ങൾ അണിയറപ്രവർത്തകരെ പലപ്പോഴും അമ്പരപ്പിച്ചു. അതിലൊന്ന് കണ്ണാടിയിൽ തെളിഞ്ഞ നിഗൂഢമായ രൂപമായിരുന്നു. ഒരു ദിവസം ലൈറ്റിംഗ് ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ജിത്തു ദാമോദറിന്റെ അസോസിയേറ്റ് പരിഭ്രാന്തനായി അദ്ദേഹത്തെ സമീപിച്ചു. റൂമിലെ കണ്ണാടിയിൽ നിന്ന് പുകപോലെ എന്തോ വരുന്നുണ്ടെന്നായിരുന്നു അയാളുടെ വെളിപ്പെടുത്തൽ. എത്ര തുടച്ചു മാറ്റിയാലും നിമിഷങ്ങൾക്കകം ആ പുക വീണ്ടും പ്രത്യക്ഷപ്പെടുകയും, ക്രമേണ ഒരു അവ്യക്തമായ രൂപം അതിൽ തെളിയുകയും ചെയ്തു. ഹോട്ടലിലെ ഉയർന്ന നിലവാരമുള്ള കണ്ണാടിയിൽ ഇത്തരം പ്രതിഭാസം കണ്ടപ്പോൾ ജിത്തു ദാമോദറും അത്ഭുതപ്പെട്ടു. ജി.പി. (ഗോവിന്ദ് പത്മസൂര്യ) ഗ്ലാസിനുള്ളിൽ കൈ നീട്ടുന്ന ഷോട്ടിന് മുൻപായിരുന്നു ഈ സംഭവം. അണിയറപ്രവർത്തകരെയാകെ ഇത് ഭയത്തിലാഴ്ത്തി.
എന്നാൽ, ഭയം അവിടെ അവസാനിച്ചില്ല. ഷൂട്ടിംഗിന്റെ രണ്ടാം ദിവസം മുതൽ അസാധാരണമായ ചില സാങ്കേതിക പ്രശ്നങ്ങളും ഉടലെടുത്തു. ബോംബെയിൽ നിന്നും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്ന, താൻ പത്ത് സിനിമകളിൽ ഉപയോഗിച്ച് യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന ക്യാമറകൾ ഓരോന്നായി പണിമുടക്കാൻ തുടങ്ങി. ആദ്യം ഒരു ക്യാമറ പ്രവർത്തനരഹിതമായി. പകരം കൊണ്ടുവന്ന അടുത്ത ക്യാമറ ഒരു മണിക്കൂറിനുള്ളിൽ പ്രവർത്തനരഹിതമായി. പിന്നീട് ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന മൂന്നാമത്തെ ക്യാമറയും ഒരു മണിക്കൂറിനുള്ളിൽ ഓഫായി. ഐ.സി. ബോർഡ് തകരാറിലായതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ക്യാമറകൾ ഓൺ ചെയ്യാൻ സാധിക്കാതെയായി. കേടായ ക്യാമറകൾ യു.എസ്സിലോ യു.കെയിലോ കൊണ്ടുപോയി നന്നാക്കേണ്ട അവസ്ഥ!
പ്രശ്‌നം പരിഹരിക്കാൻ കേരളത്തിൽ നിന്ന് ഒരു ക്യാമറ കൊണ്ടുവന്നെങ്കിലും അതും അഞ്ച് മിനിറ്റിനുള്ളിൽ കേടായി. തുടർച്ചയായി നാല് ക്യാമറകൾ നിശ്ചലമായതോടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു. താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങളും സംവിധായകന്റെ ആശങ്കകളും അണിയറപ്രവർത്തകരെ വല്ലാത്തൊരു സമ്മർദ്ദത്തിലാക്കി. അസോസിയേറ്റുകൾ ഭയത്തോടെ ‘പ്രേതബാധയാണോ സർ’ എന്ന് ചോദിച്ച നിമിഷങ്ങളുണ്ടായി. ഒടുവിൽ അഞ്ചാമതൊരു ക്യാമറ കൊണ്ടുവന്ന് ലൊക്കേഷൻ മാറ്റി ഷൂട്ട് തുടരുകയായിരുന്നു.
പിന്നീട്, ക്യാമറ സർവീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ അസാധാരണ പ്രശ്നങ്ങളുടെ പിന്നിലെ യാഥാർത്ഥ്യം ജിത്തു ദാമോദർക്ക് ബോധ്യപ്പെട്ടത്. ഐ.സി. ബോർഡുകളിൽ ചെറിയ തോതിൽ ഉപ്പിന്റെ അംശം കണ്ടെത്തിയെന്നാണ് സർവീസ് സെന്ററിൽ നിന്ന് അറിയിച്ചത്. ഷൂട്ടിംഗ് നടന്ന റിസോർട്ട് ചേർത്തലയിലെ ചെറായി ബീച്ചിന് സമീപമായിരുന്നു. കടലിനടുത്തായതുകൊണ്ട് കാറ്റിൽ ഉപ്പിന്റെ അംശം കൂടുതലായിരുന്നതാണ് ക്യാമറകൾ കേടാകാൻ കാരണമെന്ന് പിന്നീട് ജിത്തു ദാമോദർക്ക് മനസ്സിലായി.
ശാസ്ത്രീയപരമായ വിശദീകരണം ലഭിച്ചെങ്കിലും, ഷൂട്ടിംഗ് സമയത്ത് നേരിട്ട അനുഭവങ്ങൾ അണിയറപ്രവർത്തകരിൽ പലരിലും ഭീതിയും ആകാംഷയും നിറച്ചു എന്നത് ഒരു സത്യമാണ്. ‘പ്രേതം’ എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിൽ, സിനിമയുടെ അണിയറയിൽ സംഭവിച്ച ഈ യാദൃശ്ചികതകൾ, ആ ചിത്രത്തിന്റെ ഭയാനകമായ അന്തരീക്ഷത്തെ കൂടുതൽ തീവ്രമാക്കി എന്ന് പറയാതെ വയ്യ. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2018-ൽ ‘പ്രേതം 2’ എന്ന രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.