
സോഷ്യൽ മീഡിയയുടെ ഇരുണ്ട വശങ്ങൾ പലപ്പോഴും സെലിബ്രിറ്റികളെ വേട്ടയാടാറുണ്ട്. ഒരൊറ്റ അഭിമുഖത്തിലൂടെ ഇൻ്റർനെറ്റിന്റെ പുതിയ ‘ക്രഷ്’ ആയി മാറിയ നടി ഗിരിജ ഓക്കാണ് ഇപ്പോൾ താൻ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുപറയുന്നത്. നീല സാരിയുടുത്തുളള ഒരു അഭിമുഖത്തിലെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ, തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അ#ശ്ലീല സന്ദേശങ്ങളെക്കുറിച്ചും പുരുഷന്മാരുടെ ‘അവകാശമെന്ന’ രീതിയിലുള്ള സമീപനത്തെക്കുറിച്ചും ഗിരിജ മനസ്സ് തുറക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിനിമയിൽ സജീവമായ നടിയാണ് ഗിരിജ. എന്നാൽ, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നീല സാരി ധരിച്ചെത്തിയ ഗിരിജയുടെ സൗന്ദര്യത്തെ വാഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി റീലുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ പ്രശസ്തിക്കൊപ്പം തന്നെ, എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡീപ്‌ഫേക്ക് ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇതോടെയാണ് ആരാധനയുടെ രൂപം മാറി, നടിയുടെ ഇൻബോക്സിലേക്ക് മോശം സന്ദേശങ്ങളുടെ പ്രവാഹം തുടങ്ങിയത്.
“ഞാൻ കല്ലല്ല, മനുഷ്യനാണ്”
തന്റെ ഇൻബോക്സിലേക്ക് വരുന്ന സന്ദേശങ്ങളെക്കുറിച്ച് ‘ന്യൂസ് 18’-ന് നൽകിയ അഭിമുഖത്തിലാണ് ഗിരിജ പ്രതികരിച്ചത്. പ്രശസ്തിയുടെ ഈ വിപരീത ഫലത്തെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് പക്വതയാർന്ന മറുപടിയാണ് താരം നൽകിയത്.
“കഴിഞ്ഞ 20-25 വർഷമായി ഞാൻ ഈ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ തൊലിക്കട്ടി അല്പം കൂടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ അത് വലിയ കാര്യമാക്കാതെ വിടാനാണ് ശ്രമിക്കാറുള്ളത്,” ഗിരിജ പറഞ്ഞു.

എങ്കിലും, നിലവിലെ സാഹചര്യങ്ങൾ തന്നെ ബാധിക്കുന്നുണ്ടെന്ന് നടി സമ്മതിക്കുന്നു. “ഇത്തവണ നടന്ന കാര്യങ്ങൾ എന്നെ ബാധിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും. ഞാനൊരു കല്ലല്ല, വികാരങ്ങളുള്ള പച്ചയായ മനുഷ്യസ്ത്രീയാണ്. ഇത്തരം കാര്യങ്ങൾ തീർച്ചയായും എന്നെ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനെ അതിജീവിക്കാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടെത്തണം,” താരം കൂട്ടിച്ചേർത്തു.
പുരുഷന്മാരുടെ ‘അവകാശം’
ഏറ്റവും കൂടുതൽ തന്നെ അത്ഭുതപ്പെടുത്തുന്നത് സന്ദേശങ്ങൾ അയക്കുന്ന പുരുഷന്മാരുടെ മനോഭാവമാണെന്ന് ഗിരിജ പറയുന്നു. “ചില പുരുഷന്മാർ മെസ്സേജ് അയക്കുന്നത് കണ്ടാൽ, അവർക്ക് അതിനുള്ള എന്തോ അവകാശമുണ്ടെന്ന (Entitlement) രീതിയിലാണ്. നീ എനിക്ക് ഒരു അവസരം തരൂ നിനക്ക് വേണ്ടി ഞാൻ എല്ലാം ചെയ്യാം, നിന്റെ ഒരു മണിക്കൂറിനു എന്താണ് റേറ്റ്, അങ്ങനെ പോകുന്നു മെസേജുകൾ അത് കാണുമ്പോൾ എനിക്ക് അത്ഭുതവും ഒപ്പം അറപ്പും തോന്നും. എന്ത് പറയാനാണ് ഇതിനൊക്കെ?” ഗിരിജ ചോദിക്കുന്നു. തനിക്കെതിരെ നടക്കുന്ന ഡീപ്‌ഫേക്ക് ആക്രമണങ്ങൾക്കെതിരെയും നടി നേരത്തെ രംഗത്തുവന്നിരുന്നു.
ആരാണ് ഗിരിജ ഓക്ക്?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും, വർഷങ്ങളായി അഭിനയരംഗത്തുള്ള പ്രതിഭാധനയായ നടിയാണ് ഗിരിജ ഓക്ക്. മറാത്തി, ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധേയയായത്. ആമിർ ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ‘താരെ സമീൻ പർ’ (2007)-ൽ ജബീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജയായിരുന്നു.
കൂടാതെ, ‘ഷോർ ഇൻ ദി സിറ്റി’ (2010), ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ (2023) എന്നിവയിലും ഗിരിജ വേഷമിട്ടിട്ടുണ്ട്. സോണി ടിവിയിലെ ജനപ്രിയ പരമ്പരയായ ‘ലേഡീസ് സ്പെഷ്യലി’ലെ പ്രധാന വേഷവും ഗിരിജയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളിലും താരം സജീവമാണ്. മനോജ് ബാജ്‌പേയിക്കൊപ്പം അഭിനയിച്ച ‘ഇൻസ്‌പെക്ടർ സെൻഡെ’, ‘മോഡേൺ ലവ്: മുംബൈ’ എന്നിവയാണ് ഗിരിജയുടെ ഒടുവിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ വർക്കുകൾ.
തികച്ചും മാന്യമായ ഒരു അഭിമുഖത്തിന്റെ പേരിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്ത്രീയെ ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ ഗിരിജ കാണിച്ച ധൈര്യത്തെ പിന്തുണയ്ക്കുകയാണ് സൈബർ ലോകം.











