
(മുന്നറിയിപ്പ്: താഴെ വിവരിക്കുന്ന ദൃശ്യങ്ങൾ ചിലരെ അസ്വസ്ഥരാക്കിയേക്കാം. വായനക്കാർ ശ്രദ്ധയോടെ മുന്നോട്ട് പോകുക.)
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 10 പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടന്ന തിങ്കളാഴ്ച വൈകിട്ട് 6:50-ലെ കൃത്യമായ ദൃശ്യങ്ങളാണ് ഇത്. തിരക്കേറിയ നേതാജി സുഭാഷ് മാർഗിലൂടെ വന്ന ഹ്യൂണ്ടായ് i20 കാർ നിമിഷങ്ങൾക്കകം ഒരു അഗ്നിഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ “നിഷ്ഠൂരമായ ഭീകരാക്രമണം” എന്ന് വിശേഷിപ്പിച്ച കേന്ദ്ര സർക്കാർ, അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറി. സുരക്ഷാ ഏജൻസികൾ നടത്തിയ റെയ്ഡിൽ ഭയന്ന ഭീകരർ, നിരാശയിൽ നടത്തിയ ‘പാനിക് ബ്ലാസ്റ്റ്’ (Panic Blast) ആണിതെന്നാണ് ഏറ്റവും പുതിയ നിഗമനം.
‘ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയം’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം സംഭവത്തെ ശക്തമായി അപലപിച്ചു. “ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളോടും ‘സീറോ ടോളറൻസ്’ (പൂജ്യം സഹിഷ്ണുത) എന്ന അചഞ്ചലമായ നിലപാട്” മന്ത്രിസഭ ആവർത്തിച്ച് പ്രഖ്യാപിച്ചു.
അന്വേഷണം “അതീവ ഗൗരവത്തോടെയും പ്രൊഫഷണലിസത്തോടെയും” മുന്നോട്ട് കൊണ്ടുപോകാനും, കുറ്റവാളികളെയും അവരുടെ സഹായികളെയും സ്പോൺസർമാരെയും കാലതാമസം കൂടാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കേന്ദ്രമന്ത്രിസഭ അന്വേഷണ ഏജൻസികൾക്ക് കർശന നിർദ്ദേശം നൽകി.
അന്വേഷണത്തിൽ തെളിയുന്നത് ജെയ്‌ഷെ ബന്ധം
എൻഐഎ ഏറ്റെടുത്ത അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്‌ഷെ-മുഹമ്മദുമായി (JeM) ബന്ധമുള്ള ഒരു ഭീകര മൊഡ്യൂളുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അടുത്തിടെ സുരക്ഷാ ഏജൻസികൾ ഹരിയാനയിലെ ഫരീദാബാദിൽ തകർത്ത ഒരു ഭീകരവാദ സംഘത്തിന്റെ തുടർച്ചയാണിത്. ഹരിയാനയിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ള ചില വ്യക്തികളിലേക്കും അന്വേഷണം നീളുന്നുണ്ട്.
Watch video:
VIDEO | Delhi blast: CCTV captures the exact moment of the car blast.
The Government on Wednesday termed the blast near the Red Fort as a “terrorist incident” even as it emerged during investigations that Dr Umar Nabi, who was driving the explosives-laden car, planned an attack… pic.twitter.com/N8ZT61wc9H
— Press Trust of India (@PTI_News) November 13, 2025
റെയ്ഡ് ഭയന്നുള്ള ‘പാനിക് ബ്ലാസ്റ്റ്’
രാജ്യത്തുടനീളം ഏകോപിപ്പിച്ച ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു ഈ സംഘത്തിന്റെ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. എന്നാൽ ഫരീദാബാദിലെ ഇവരുടെ താവളങ്ങളിൽ സുരക്ഷാ ഏജൻസികൾ അപ്രതീക്ഷിത റെയ്ഡുകൾ നടത്തിയതോടെ ഈ പദ്ധതി പാളി. ഫരീദാബാദിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതും ഈ മൊഡ്യൂളിൽ നിന്നാണ്.
റെയ്ഡുകളിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ, ഭയത്തിലും നിരാശയിലുമാണ് ഭീകരർ ഈ കാർ സ്ഫോടനം നടത്തിയതെന്നാണ് വിലയിരുത്തൽ. സ്ഫോടനം നടന്ന വെളുത്ത i20 കാർ ഓടിച്ചിരുന്നത് പുൽവാമ സ്വദേശിയായ ഡോക്ടർ ഉമർ നബി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഫരീദാബാദിലെ അൽ-ഫലാഹ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ആളാണ്. ഇയാൾ ചാവേറാകുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
രാജ്യതലസ്ഥാനത്ത് നടന്ന ഈ ഭീകരാക്രണവും, അതിന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസം നേടിയവർ നേതൃത്വം നൽകി എന്ന വെളിപ്പെടുത്തലും അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്. വൻ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാ സേനയുടെ ഇടപെടലിലൂടെ ഇല്ലാതായതെന്ന ആശ്വാസത്തിലും, തലസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ ഞെട്ടലിലുമാണ് രാജ്യം.










