
രണ്ടു വർഷത്തോളം താൻ ഗുരുതരമായ ‘നാർസിസിസ്റ്റിക് അബ്യൂസിന്’ ഇരയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം അനുപമ പരമേശ്വരൻ. പ്രശസ്ത മാധ്യമപ്രവർത്തക ധന്യ വർമ്മയ്ക്ക് നൽകിയ ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന അഭിമുഖ പരമ്പരയിലാണ് താൻ നേരിട്ട വൈകാരികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് അനുപമ തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പിന് പിന്നിൽ രണ്ടു വർഷത്തോളം അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയാണെന്ന് താരം വ്യക്തമാക്കി.
ബന്ധത്തിന്റെ തുടക്കത്തിൽ സ്നേഹം വാരിവിതറി കീഴ്പ്പെടുത്തുന്ന ‘ലവ് ബോംബിങ്’ രീതിയാണ് താൻ നേരിട്ടതെന്ന് അനുപമ പറയുന്നു. “വളരെ പതുക്കെയാണ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്താൻ നമ്മൾ നിർബന്ധിതരാകും. സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങൾ മുതൽ സുഹൃത്തുക്കളോടുള്ള പെരുമാറ്റം വരെ അവരുടെ പൂർണ്ണ നിയന്ത്രണത്തിലാകും. ഇതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ ചെറിയ തരത്തിലുള്ള ശിക്ഷകളും അവഗണനയും നേരിടേണ്ടിവരും,” അനുപമ വെളിപ്പെടുത്തി.
വളരെ തന്ത്രപരമായി ആണ് അവർ തങ്ങളുടെ നിയന്ത്രണങ്ങൾ തങ്ങളിൽ വരുത്തുന്നത്. ഒരു സ്ലീവ്‌ലെസ് ഡ്രസ്സ് ഇട്ടാൽ പുറത്തു ഭയങ്കര ചൂടാണ് അതിനേക്കാൾ നല്ലത് മറ്റൊന്നാണ് എന്ന് പറയും നമ്മൾ അയാളുടെ സ്നേഹമാണ് ന്നു കരുതി അങ്ങനെ ചെയ്യും, പിന്നെ ഒരു പ്രോഗ്രാമിന് പോകുമ്പോൾ ഇടേണ്ട ഡ്രസ്സ് എന്താണ് എന്ന് ചോദിച്ചിട്ടു വളരെ തന്ത്രപരമായി നമ്മൾക്ക് ഇഷ്ടമുള്ളതൊക്കെ മാറ്റിയിട്ടു അവരുടെ ഇഷ്ടത്തിന് അനുസരിച്ചു സെലക്ട് ചെയ്യിക്കും പോകെ പോകെ എവിടെ പോകണമെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ അവരോട് അഭിപ്രായം ചോദിക്കേണ്ട അവസ്ഥ ഉണ്ടാകും , അതെ പോലെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുമ്പോൾ പറയും ആ ചിത്രം ശരിയല്ല അത് മാറ്റണം അത് മോശമാണ് എന്നൊക്കെ നമ്മൾ അപ്പോൾ പോയി അത് എഡിറ്റ് ചെയ്തു ആ ഫോട്ടോ മാറ്റും അപ്പോൾ പതുക്കെ പതുക്കെ നമ്മൾ ചിന്തിക്കും ചേട്ടനോട് ഇട്ടിട്ടു എഡിറ്റ് ചെയ്തു വീണ്ടും ഡിലീറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് ചേട്ടനോട് ചോദിച്ചിട്ടു അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് ഇടുന്നതല്ലേ എന്ന് . അങ്ങനെ അയാളുടെ സമ്മതമുള്ളത് മാത്രം ഇടുന്ന ഒരവസ്ഥ. അനഗ്നെ നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും അവർ നിയന്ത്രണം വെക്കുന്ന ഒരവസ്ഥ. അനുപമ
മാതാപിതാക്കളും സുഹൃത്തുക്കളും ഈ ബന്ധത്തിലെ അപകടം തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നെങ്കിലും പങ്കാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതുകൊണ്ട് പലതും താൻ അവഗണിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. സാമ്പത്തികമായി സ്വതന്ത്രരും ശക്തരുമായ വ്യക്തികളെ പോലും ഇത്തരം ബന്ധങ്ങൾ മാനസികമായി തകർത്തെറിയും. നിരന്തരമായ മാനസിക സമ്മർദ്ദം കാരണം സിനിമകളുടെ പ്രൊമോഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും, അഭിനയരംഗത്തെ പല നല്ല അവസരങ്ങളും നഷ്ടപ്പെടുകയും ചെയ്തതായി അനുപമ തുറന്നുപറഞ്ഞു.
തന്റെ മാനസികാവസ്ഥ പലപ്പോഴും ചിത്രീകരണത്തെ ബാധിച്ചിരുന്നു. “ഷൂട്ടിങ് സെറ്റുകളിൽ വെച്ച് മാനസികമായി തകർന്ന് വാനിറ്റി വാനിലേക്ക് ഓടേണ്ടി വന്നിട്ടുണ്ട്. ഉത്കണ്ഠയ്ക്കും പരിഭ്രാന്തിക്കും മരുന്ന് കഴിക്കേണ്ട അവസ്ഥയിലായിരുന്നു താൻ. ഈ ബന്ധത്തിലായിരുന്നപ്പോൾ സ്വന്തം സഹോദരനെ പോലും സ്പർശിക്കാൻ ഭയപ്പെട്ടിരുന്നു,” എന്ന് വിതുമ്പലോടെ അനുപമ ഓർത്തെടുത്തു. ഒരു ഘട്ടത്തിൽ മാതൃത്വത്തെക്കുറിച്ചുള്ള ആശയങ്ങൾ പോലും തന്നിൽ ഭയം ഉണർത്തിയെന്നും താരം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച കുറിപ്പിന് ശേഷം സിനിമാ മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധിയാളുകൾ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് ഫോൺ ചെയ്തതായി അനുപമ വെളിപ്പെടുത്തി. നടി മഡോണ സെബാസ്റ്റ്യൻ മുൻപൊരു അഭിമുഖത്തിൽ നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തനിക്ക് ബോധ്യം വന്നതെന്നും താരം പറഞ്ഞു.
ഇത്തരം അബ്യൂസീവ് ബന്ധങ്ങളിൽ പെട്ടുപോയിട്ടും അത് തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന നിരവധിയാളുകൾ ഉണ്ടെന്നും, അതിൽ നിന്ന് പുറത്തുവരാൻ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അനുപമ വ്യക്തമാക്കി. സ്വന്തം ജീവിതത്തിലെ സങ്കീർണ്ണമായ അനുഭവങ്ങളെ അതിജീവിച്ച്, ആത്മവിശ്വാസത്തോടെ തിരികെ വരുന്ന അനുപമയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.











