അന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കിൽ ഞാൻ വലിയ നടിയായേനെ’; മദ്യപിച്ച് മുറിയിൽ മുട്ടിയ സംവിധായകനെക്കുറിച്ച് വെളിപ്പെടുത്തി സുമ ജയറാം

352

ന്യൂസ് ഡെസ്ക്: ‘ഇഷ്ടം’ സിനിമയിൽ ദിലീപിന്റെ സഹോദരിയായും, ‘മഴയെത്തും മുൻപേ’, ‘കുട്ടേട്ടൻ’, ‘ഹിസ് ഹൈനസ് അബ്ദുള്ള’ തുടങ്ങിയ എൺപതിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുമ ജയറാം. 2003-ൽ കുഞ്ചാക്കോ ബോബൻ നായകനായ ‘കസ്തൂരിമാൻ’ എന്ന ചിത്രത്തിന് ശേഷം അവർ സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തിരുന്നു. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയ സുമ, ഇപ്പോൾ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമാ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും, ഇൻഡസ്ട്രിയിലെ ചില മോശം പ്രവണതകൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടെന്നും തുറന്നു പറയുകയാണ്.

പതിമൂന്നാം വയസ്സിൽ അഭിനയരംഗത്തെത്തിയ തനിക്ക് പലപ്പോഴും അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് സുമ പറയുന്നു. “നല്ല വേഷം തരാം എന്ന് പറഞ്ഞായിരിക്കും പല സിനിമകളിലേക്കും വിളിക്കുന്നത്. എന്നാൽ നമ്മൾ സെറ്റിൽ എത്തുമ്പോഴേക്കും ആ റോൾ മറ്റാർക്കെങ്കിലും പോയിട്ടുണ്ടാകും. നമുക്ക് കിട്ടുന്നത് വളരെ ചെറിയൊരു വേഷമായിരിക്കും,” സുമ പറയുന്നു. പലപ്പോഴും തനിക്ക് പകരമായി തമിഴ്‌നാട്ടിൽ നിന്നുള്ള പെൺകുട്ടികളെയാണ് കൊണ്ടുവന്നിരുന്നത്.

ADVERTISEMENTS
READ NOW  മമ്മൂട്ടി ചിലപ്പോൾ 'വെയിറ്റ്' കാണിക്കാറുണ്ട്, എനിക്ക് അനുഭവമുണ്ട്'; തുറന്നു പറഞ്ഞ് കൊല്ലം തുളസി, ഒപ്പം മോഹൻലാലുമായി താരതമ്യവും

സിനിമാ മേഖലയിലെ പല ‘വിട്ടുവീഴ്ചകൾക്കും’ തയ്യാറാകാത്തതാണ് തനിക്ക് അവസരങ്ങൾ കുറയാൻ കാരണമെന്ന് സുമ തുറന്നടിക്കുന്നു. “അന്ന് പലതിനും ‘നിന്നു കൊടുത്തിരുന്നെങ്കിൽ’ ഞാൻ ഇന്നൊരു വലിയ നായികയായി രക്ഷപ്പെട്ടേനെ. പക്ഷെ അതിന് തയ്യാറാകാത്തതുകൊണ്ട് എന്റെ വേഷങ്ങൾ പലതും വെട്ടിക്കുറയ്ക്കപ്പെട്ടു. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതൊക്കെ,” സുമ കൂട്ടിച്ചേർത്തു.

സംവിധായകനിൽ നിന്നുണ്ടായ ഭീകരമായ അനുഭവം

തന്റെ പതിനേഴാം വയസ്സിൽ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് നേരിട്ട ഭയപ്പെടുത്തുന്ന അനുഭവമാണ് സുമ പങ്കുവെച്ചതിൽ പ്രധാനം. “ഒരു വലിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നു. അമ്മയും എന്റെ കൂടെയുണ്ട്. രാത്രി ഏകദേശം പത്ത് മണിയോടെ അദ്ദേഹം എന്റെ മുറിയുടെ ബാൽക്കണി വാതിലിൽ വന്ന് ശക്തിയായി മുട്ടാൻ തുടങ്ങി. ഞങ്ങൾ ജനലിലൂടെ നോക്കിയപ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. എനിക്ക് 16-17 വയസ്സേ ഉള്ളൂ, ഞാൻ ആകെ പേടിച്ചുപോയി.”

കുറേനേരം മുട്ടിയതിന് ശേഷം അദ്ദേഹം തിരികെപ്പോയി. “പക്ഷെ, അടുത്ത ദിവസം ലൊക്കേഷനിൽ വെച്ച് അദ്ദേഹം എല്ലാവരോടും മോശമായി പെരുമാറുകയും ചീത്തവിളിക്കുകയുമായിരുന്നു. ആ ഒരു സംഭവം എന്നെ മാനസികമായി വല്ലാതെ തളർത്തി. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ആളുകൾ നിശബ്ദരാകുന്നത്,” സുമ പറഞ്ഞു.

READ NOW  അന്ന് ആ സീനിൽ എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് പാർവ്വതി തറപ്പിച്ചു പറഞ്ഞു - കാരണം പറഞ്ഞു ശ്രീനിവാസൻ

നഷ്ടപ്പെട്ടുപോയ വലിയ വേഷങ്ങൾ

വാഗ്ദാനം ചെയ്ത പല വലിയ വേഷങ്ങളും അവസാന നിമിഷം തനിക്ക് നഷ്ടമായിട്ടുണ്ടെന്നും സുമ വ്യക്തമാക്കുന്നു. സിബി മലയിലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘ഭരത’ത്തിൽ മോഹൻലാലിന്റെയും നെടുമുടി വേണുവിന്റെയും സഹോദരി വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചത് സുമയെ ആയിരുന്നു. നാല് ദിവസം അവർ ആ ലൊക്കേഷനിൽ താമസിച്ചു. എന്നാൽ, തിരക്കഥാകൃത്ത് പത്മരാജന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചപ്പോൾ സുമയോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. “ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സിനിമാ മാഗസിനിൽ ഞാൻ കണ്ടു, ആ വേഷം ചെയ്യുന്നത് നടി സുചിത്ര മുരളിയാണെന്ന്,” സുമ ഓർക്കുന്നു.

സമാനമായ അനുഭവം ഫാസിലിന്റെ ‘എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയുടെ സെറ്റിലും ഉണ്ടായി. അമലയുടെ സഹോദരിയുടെ വേഷമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ ആ വേഷം തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കുട്ടിക്കാണെന്ന് അറിഞ്ഞു. പകരമായി സുമയ്ക്ക് ഒരു സുഹൃത്തിന്റെ വേഷം നൽകി.

READ NOW  മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജ ആരോപണങ്ങൾ; തന്നെയും കുടുംബത്തെയും വേട്ടയാടിയ 20 വയസ്സു കാരിക്കെതിരെ നിയമനടപടിയുമായി അനുപമ പരമേശ്വരൻ

‘സിനിമ നിർത്താൻ പറഞ്ഞ സുരേഷ് ഗോപി’

‘മൂന്നാംമുറ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, സെറ്റിൽ വെച്ച് ബന്ധുക്കൾ തന്നെ വഴക്ക് പറയുന്നത് കണ്ട സുരേഷ് ഗോപി, “ഇപ്പോൾ സിനിമയിൽ വരണ്ട, ഈ ചെറിയ പ്രായത്തിൽ പോയി പഠിക്കൂ” എന്ന് ഉപദേശിച്ചതായും സുമ ഓർക്കുന്നു. എന്നാൽ കുടുംബം നോക്കാൻ വേറെ വഴിയില്ലെന്ന് താൻ മറുപടി നൽകിയപ്പോൾ, “ഞാൻ പറയേണ്ടത് പറഞ്ഞു, ബാക്കി നിന്റെ ഇഷ്ടം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്നത്തെ സിനിമ ഒരുപാട് മാറിയെന്നും, ‘മീ ടൂ’ പോലുള്ള മുന്നേറ്റങ്ങൾ വന്നതോടെ ഇൻഡസ്ട്രി കൂടുതൽ സുരക്ഷിതമായെന്നും സുമ നിരീക്ഷിക്കുന്നു. അന്ന് കുടുംബത്തെക്കുറിച്ച് ഓർത്താണ് പലരും ശബ്ദമുയർത്താതിരുന്നത്. നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കാലം മാറിയതുകൊണ്ടും സിനിമ കൂടുതൽ പ്രൊഫഷണലായതുകൊണ്ടും അഭിനയത്തിലേക്ക് മടങ്ങിവരാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും സുമ ജയറാം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ADVERTISEMENTS