
സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിലെ ഇരുണ്ട ലോകത്തെക്കുറിച്ച് വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. അടുത്തിടെ നടൻ ചിരന്ജീവി തെലുങ്ക് സിനിമയിൽ കാസ്റ്റിംഗ് കൗച് ഇല്ലെന്ന പ്രസ്താവന നടത്തുകയുണ്ടായി ഇതിനെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ചിന്മയി രംഗത് എത്തിയത്. ചിരഞ്ജീവിക്കൊപ്പം സഹകരിച്ചിരുന്നു വനിതാ താരങ്ങൾ സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ ഒക്കെ ആയിരുന്ന കാലത്തു നിന്നാണ് അദ്ദേഹം വന്നിരുന്നത് എന്ന് ചിന്മയി പറയുന്നു. സിനിമയിൽ അവസരം ലഭിക്കാൻ ‘ഫുൾ കമ്മിറ്റ്‌മെന്റ്’ (Full Commitment) വേണമെന്ന് ആവശ്യപ്പെടുമ്പോൾ, പുതുതലമുറയിലെ പെൺകുട്ടികൾ അത് തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് പ്രശസ്ത ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ പറയുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും, താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും തുറന്നെഴുതിയ കുറിപ്പിലാണ് ചിന്മയിയുടെ രൂക്ഷവിമർശനം.
**’കമ്മിറ്റ്‌മെന്റ്’ എന്ന വാക്കിന്റെ അർത്ഥം**
നല്ല വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചു വളർന്ന പെൺകുട്ടികൾ ‘കമ്മിറ്റ്‌മെന്റ്’ എന്ന വാക്കിനെ കാണുന്നത് പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ്. കൃത്യസമയത്ത് സെറ്റിലെത്തുക, തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥത പുലർത്തുക എന്നൊക്കെയാണ് അവർ കരുതുന്നത്. എന്നാൽ സിനിമാക്കാർ ഉപയോഗിക്കുന്ന ഈ വാക്കിന്റെ അർത്ഥം മറ്റൊന്നാണെന്ന് ചിന്മയി ചൂണ്ടിക്കാട്ടുന്നു. “നിങ്ങൾ അങ്ങനെയാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ശരീരം പങ്കിടാനുള്ള സമ്മതത്തെയാണ് അവർ ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്,” ചിന്മയി പറയുന്നു.
അവസരം നൽകുന്നതിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് തങ്ങളുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരാണ് ഇവിടുത്തെ പ്രശ്നം. അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ അവർക്ക് യാതൊരു മടിയുമില്ലെന്നും ചിന്മയി കൂട്ടിച്ചേർത്തു.
**സ്റ്റുഡിയോയിലെ ഭീകരാനുഭവം**
തനിക്ക് നേരിട്ട് അറിവുള്ള ഒരു സംഭവം ഉദാഹരണമായി കാട്ടിയാണ് ചിന്മയി ഇക്കാര്യം വ്യക്തമാക്കുന്നത്. “ഒരു വനിതാ സംഗീതജ്ഞയ്ക്ക് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം എനിക്കറിയാം. അന്ന് അവിടെയുണ്ടായിരുന്ന ഒരാൾ അവരെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഭയന്നുപോയ ആ പെൺകുട്ടി സൗണ്ട് ബൂത്തിനുള്ളിൽ ഓടിക്കയറി വാതിലടച്ചു. പിന്നീട് മറ്റൊരു സീനിയർ താരം എത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്. ആ സംഭവത്തിന് ശേഷം അവർ ആ പ്രൊഫഷൻ തന്നെ ഉപേക്ഷിച്ചു പോയി,” ചിന്മയി വെളിപ്പെടുത്തി.

മാത്രമല്ല, ഒട്ടും കുറ്റബോധമില്ലാതെ ലൈംഗികാതിക്രമം തുടരുന്ന ഗായകരെയും അവർ പേരെടുത്തു പറയാതെ വിമർശിക്കുന്നു. പ്രകോപനമില്ലാതെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും, മോശമായി പെരുമാറുകയും ചെയ്യുന്ന ഇവർ ഇന്നും ആഘോഷിക്കപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
**വൈരമുത്തുവിൽ നിന്നുണ്ടായ അനുഭവം**
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ താൻ നടത്തിയ മീടൂ ആരോപണങ്ങളെക്കുറിച്ചും ചിന്മയി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. “വൈരമുത്തു എന്നെ ഉപദ്രവിച്ചത് ഞാൻ അത് ചോദിച്ചു വാങ്ങിയതുകൊണ്ടല്ല. കൗമാരം കഴിഞ്ഞ് അധികം നാളായിട്ടില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു ഞാൻ. അദ്ദേഹത്തെ ഒരു ഗുരുവായും ഇതിഹാസ തുല്യനായ കലാകാരനായുമാണ് ഞാൻ കണ്ടിരുന്നത്. വയസ്സായ ഒരാളിൽ നിന്ന് ഇങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവും വലിയ തമാശ എന്തെന്നാൽ, എന്റെ അമ്മ ആ സമയത്ത് അതേ കെട്ടിടത്തിൽ തൊട്ടടുത്തുണ്ടായിരുന്നു. എന്നിട്ടും അയാൾ എന്നെ ഉപദ്രവിച്ചു. മാതാപിതാക്കൾ കൂടെയുണ്ടായിട്ടൊന്നും കാര്യമില്ല, ഇത്തരം മനുഷ്യരുടെ മനോഭാവമാണ് പ്രശ്നം,” ചിന്മയി കുറിച്ചു.
**പഴയ തലമുറയും പുതിയ കാലവും**
മുതിർന്ന നടി ഷൗക്കാർ ജാനകിയെപ്പോലുള്ളവർ മീടൂ മൂവ്മെന്റിനെ തള്ളിപ്പറഞ്ഞതിനെയും ചിന്മയി വിമർശിച്ചു. സ്ത്രീകൾ തുറന്നുപറച്ചിലുകൾ നടത്തുന്നത് അവരുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു പഴയ തലമുറയുടെ വാദം. എന്നാൽ ചിരഞ്ജീവിയെപ്പോലുള്ളവർ സഹപ്രവർത്തകരെ ബഹുമാനിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നുള്ളവരാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾ സ്ട്രിക്ട് ആയിരുന്നാൽ ആരും മോശമായി പെരുമാറില്ലെന്നും തെലുങ്ക് സിനിമയിൽ കാസ്റ്റിംഗ് കൗച് ഇല്ലന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്.
വിദേശരാജ്യങ്ങളിൽ നിന്ന് പഠിച്ച്, ലോകം കണ്ടുവരുന്ന ഇന്നത്തെ പെൺകുട്ടികൾക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സിനിമ എന്നത് വ്യക്തിത്വത്തിന്റെ പ്രതിഫലനമല്ലെന്നും, തൊഴിലിന് പകരമായി ലൈംഗികത ചോദിക്കുന്നത് അവസാനിപ്പിക്കണമെന്നും ചിന്മയി ആവശ്യപ്പെടുന്നു. മലയാള സിനിമയിലടക്കം ‘ഹേമ കമ്മിറ്റി റിപ്പോർട്ട്’ പോലുള്ള നീക്കങ്ങൾ നടക്കുന്ന ഇക്കാലത്ത് ചിന്മയിയുടെ വാക്കുകൾക്ക് പ്രസക്തിയേറുകയാണ്.











